പിണറായി സൈക്കോപാത്ത്; പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍, പി.ശശി ആക്ടിംഗ് ഡിജിപിയെന്നും വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. പിണറായി വിജയന് കൊലയാളി മനസാണെന്നും ക്രൂരതയുടെ പര്യായമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. നവകേരള സദസിലെ പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മില്‍ ആളില്ലെന്ന സ്ഥിതിയാണ്. ജനാധിപത്യപരമായി സമരം നടത്താന്‍ കഴിയുന്നില്ല. കേരളത്തില്‍ കരിങ്കൊടി കാണിക്കാന്‍ പോലും പറ്റുന്നില്ല. വാര്‍ത്തസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുച്ഛിക്കുന്നു. കെ എസ് യു- യുത്ത് കോണ്‍ഗ്രസ് കുട്ടികളെ അടിക്കുകയും അവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു. ഇവിടെ നിയമ വാഴ്ചയുണ്ടോ ? കോടതി പറഞ്ഞ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസ് എടുക്കാന്‍ തയ്യാറായത്. കുറ്റം ചെയ്ത പിണറായിക്കെതിരെ കേസ് ഇല്ല, ഒന്നും ചെയ്യാത്ത എനിക്കെതിരെ കേസെന്ന സ്ഥിതിയാണ് കേരളത്തില്‍. 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകും. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമരം വ്യാപിപ്പിക്കും. ഈ മാസം 27ന് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവകേരള സദസിലെ പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയില്‍ പോകും. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം പിണറായി കണ്ട് പഠിക്കണം. ഡിജിപി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലാത്ത ആളാണ് ഇപ്പോള്‍ ആ കസേരയിലുളളത്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിങ് ഡിജിപിയാകുകയാണ്. കേരളത്തില്‍ ഉടനീളം അറിയപ്പെടുന്ന സിപിഎം ഗുണ്ടകളെ നവ കേരള സദസിന് അകമ്പടി കൊണ്ട് പോയെന്നും സുധാകരന്‍ പരിഹസിച്ചു.

Comments (0)
Add Comment