നാളികേര വികസന ബോർഡിലും കാവിവൽക്കരണം ; രാഷ്ട്രീയ നിയമനം കോർപ്പറേറ്റുകളെ സഹായിക്കാന്‍ : കെ.സുധാകരന്‍ എം.പി

Jaihind Webdesk
Saturday, July 31, 2021

തിരുവനന്തപുരം : നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പെഗസസ്  വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയിലാണ് നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ പാസാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നാളികേര വികസന ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം.

‘കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബിജെപി ചെയ്തത്. ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാൽ ഇവിടെ കാണുന്നത് സഹകരണ പ്രസ്ഥാനങ്ങളിൽ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്ടീയ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി കൊള്ള നടത്തുന്ന സർക്കാരുകളെയാണ്.

രാജ്യത്തെ കാർഷിക വിപണി മുഴുവൻ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകാനുള്ള നിയമത്തിനെതിരെ നാളുകളായി വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കും.’- കെ.സുധാകരന്‍ കുറിച്ചു.