കെ റെയില്‍ ഡിപിആർ തയ്യാറാക്കിയ കമ്പനി അഴിമതിക്ക് ലോകബാങ്കിന്‍റെ നടപടി നേരിട്ടവർ

Jaihind Webdesk
Tuesday, January 11, 2022

വിവാദ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാധ്യത പഠനം നടത്തിയ സിസ്ട്രയുടെ ഇന്ത്യന്‍ പങ്കാളിയായ സായി, ലോകബാങ്കിന്‍റെ നടപടി നേരിട്ടിരുന്നുവെന്നതിന്‍റെ രേഖകള്‍ പുറത്ത്. കെ റെയിലിന്‍റെ ഡിപിആറിന് ആധികാരികത ഇല്ലെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.

പ്രമുഖ അന്താരാഷ്ട്ര എഞ്ചിനീയറിംഗ്, ഗതാഗത കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് സിസ്ട്ര. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാധ്യത പഠനം നടത്തിയതും സിസ്ട്രയാണ്. ഫ്രഞ്ച് കമ്പനിയായ സിസ്ട്ര 2014ല്‍ ഇന്ത്യന്‍ കമ്പനിയായ സായി കണ്‍സള്‍ട്ടിംഗ് ആന്‍റ് എഞ്ചിനിയറിംഗ് ലിമിറ്റഡിന്‍റ് 65 ശതമാനം ഓഹരികളും വാങ്ങി. 2007നും 2015നും ഇടക്ക്, ആഫ്രിക്കയിലെ മൂന്നു വന്‍കിട പദ്ധതികള്‍ നടപ്പാക്കിയതിന്‍റ് ബില്ലുകള്‍, പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്, സായി, പണവും, സമ്മാനങ്ങളും നല്‍കി. ഈ അഴിമതിയുടെ പേരിലാണ് ലോകബാങ്ക് സായിക്ക് 24 മാസത്തെ ഉപരോധം പ്രഖ്യാപിച്ചത്. 2019 ജൂലൈ 10നാണ് ഈ ഉത്തരവ് പുറത്തിറങ്ങിയിത്.

സിസ്ട്രയാണ് കെ റെയിലിന്‍റെ ഡിപിആര്‍ തയ്യാറാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും കാര്യമായ വ്യതിയാനമുണ്ട്. അന്താരഷ്ട്രതലത്തില്‍ അഴിമതി നടത്തിയിട്ടുള്ള സിസ്ട്ര ഇന്ത്യ, കെ റെയിലിന്‍റെ താത്പര്യമനുസരിച്ച് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നാണ് വിമര്‍ശനം. വിഷയം പുറത്തു വന്നതോടെ കെ റെയിലിന്‍റെ ഡിപിആറിന് ആധികാരികത ഇല്ലെന്ന ആക്ഷേപം  ശക്തമാവുകയാണ്.