കെ-റെയില്‍ ചർച്ച ചെയ്യാന്‍ തയാറാകുന്നില്ല, ഡിപിആർ ഒളിച്ചുവെക്കുന്നു; മുഖ്യമന്ത്രി ദുരന്തനായകനാകുമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, December 27, 2021

 

കൊച്ചി : കെ-റെയില്‍ സിൽവർലൈൻ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവോത്ഥാന നായകനാകാൻ ശ്രമിച്ചതുപോലെ ഇവിടെയും ദുരന്ത നായകനായി മുഖ്യമന്ത്രി മാറുമെന്നും വിഡി സതീശൻ പറഞ്ഞു.

സിൽവർ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ യുഡിഎഫ് അനുവദിക്കില്ല. കെ-റെയിലില്‍ പരിസ്ഥിതി – സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. ഡിപിആർ പോലും ഒളിച്ചുവെക്കുന്നു. നിയമസഭയിൽ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. പദ്ധതിയെക്കുറിച്ച് സർക്കാൻ സിപിഐയേയും ശാസ്ത്ര സാഹിത്യ പരിഷത്തിനെയും ആദ്യം ബോധ്യപ്പെടുത്തട്ടെയെന്നും പഠനം നടത്തിയ ശേഷമാണ് യുഡിഎഫ് പദ്ധതിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈനിൽ വരെ വർഗീയത കൊണ്ടുവരാൻ ശ്രമമുണ്ട്. ബിജെപിക്ക് രാഷ്ട്രീയ ഇടം ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മാധ്യമങ്ങൾ പോലും ബിജെപി നേതാക്കളെ തേടി പോകുന്നത് നിർത്തി. ഈ സമയത്താണ് ബിജെപിക്ക് രാഷ്ട്രീയ ഇടം നേടി കൊടുക്കാനുള്ള ശ്രമമെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഹിന്ദു മതാധിഷ്ഠിത രാജ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബാലിശമാണെന്നും, മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതെയേയും ന്യൂനപക്ഷ വർഗീയതയേയും മാറി മാറി പുണരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലീഗിനെ ദുർബലപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം വർഗീയ ശക്തികൾക്ക് ശക്തി പകരാനാണ്. ലീഗിനെ ആക്രമിച്ച് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്താനാണ് നീക്കം.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണ്. ഇതാണ് വർഗീയ-ഗുണ്ടാ-രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കാരണം. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന രീതിയിൽ കിറ്റെക്സിന്‍റെ പരിസരം മാറിയിട്ടുണ്ട്. വിഷയം പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.