മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു, സംസാരം മാനസികനില തെറ്റിയത് പോലെ : കെ മുരളീധരന്‍ എംപി

Jaihind Webdesk
Friday, March 25, 2022

ന്യൂഡല്‍ഹി : സില്‍വർ ലൈന്‍ പദ്ധതിയെപറ്റി മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പാർലമെന്‍റിലെ പ്രസ്താവനയോടെ തെളിഞ്ഞെന്ന് കെ മുരളീധരന്‍ എംപി. പദ്ധതിക്ക് 1 ലക്ഷം കോടിക്ക് മുകളില്‍ ചിലവ് വരുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞതോടെ സംസ്ഥാന സർക്കാരിന്‍റെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. ആത്മവിശ്വാസം  നഷ്ടപ്പെട്ട മുഖത്തോടെയാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം ഇറങ്ങി വന്നത്. മാനസിക നില തെറ്റിയത് പോലെയാണ് അദ്ദേഹത്തിന്‍റെ സംസാരം അതുകൊണ്ടാണ് പാരിസ്ഥിതിക പഠനം എതിരാണെങ്കിലും പദ്ധതി നടപ്പിലാക്കും എന്ന് പറയുന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

കെ റെയിലിന്‍റെ പിന്നില്‍ എന്തൊക്കയോ ദുരൂഹതകളുണ്ട്. മുഖ്യമന്ത്രി പറയുന്നത് പല സമരങ്ങളും തുടങ്ങിയതിന് ശേഷം കെട്ടടങ്ങിയട്ടുണ്ട്. എന്നാല്‍ കെ റെയിലിനെതിരുയുള്ള സമരം ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്നതാണ്. ഈ ബഹുജന മുന്നേറ്റത്തില്‍ മുഖ്യമന്ത്രിക്ക് കീഴടങ്ങേണ്ടി വരും. സാമ്പത്തികമായി തകർന്ന് നില്‍ക്കുന്ന കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കാതിരിക്കാന്‍ ജനങ്ങളുടെ ഭൂമി ഏറ്റെടുത്ത് പണയം വച്ച് ഭാവിയില്‍ അധികാരത്തില്‍ വരുന്ന സർക്കാരിന്‍റെ തലയില്‍ ബാധ്യത അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.