സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രി വര്‍ഗീയമതില്‍ പണിയുന്നത് എന്തിനുവേണ്ടി ?” : കെ മുരളീധരന്‍

Jaihind Webdesk
Saturday, December 22, 2018

K-Muraleedharan

കേരളത്തിലെ സ്ത്രീകളോട് സർക്കാർ കാണിക്കുന്ന ക്രൂരതയാണ് വനിതാ മതിൽ എന്ന് കെ.പി.സി.സി. പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എം.എൽ.എ. എൻ.എസ്.എസിനെ ആർ.എസ് എസ് ആക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും, കോടിയേരിയുമെന്നും മുരളീധരൻ ആരോപിച്ചു. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കാത്തത് ഭരണ പരാജയം മറയ്ക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിലെ നിരോധനാജ്ഞ ഭക്തരെ ഭയപ്പെടുത്തുന്നതായി കെ മുരളീധരൻ എം.എൽ.എ കുറ്റപ്പെടുത്തി. നിരോധനാജ്ഞ പിൻവലിച്ചാൽ തീർഥാടകരുടെ ഒഴുക്ക് വർധിക്കും. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ബോധപൂർവം തീർഥാടകർ വരാതിരിക്കാന്നുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഈ മണ്ഡലകാലത്ത് ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്. നിരോധനാജ്ഞ പിൻവലിക്കാത്തത് ഭരണപക്ഷത്തിന്‍റെ പരാജയം മറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയുടെ കണ്ണീർ കാണാത്ത മുഖ്യമന്ത്രി എന്തിനാണ് സർക്കാർ ചെലവിൽ വനിതാമതിലെന്ന പേരില്‍ വർഗീയ മതിൽ പണിയുന്നതെന്ന് കെ മുരളീധരൻ ചോദിച്ചു. അധികാര ദുർവിനിയോഗവും, ഖജനാവ് കാലിയാക്കലുമല്ലാതെ എന്ത് ഗുണമാണ് ഇതിലൂടെ ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. നവോത്ഥാനത്തെയും വർഗീയവത്കരിക്കുകയാണ് സർക്കാർ ചെയ്തത്. ശബരിമല ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.