ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ചലച്ചിത്ര നിർമ്മാതാവിന്‍റെ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി: ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.എം. മനോജിന്‍റെ ബെഞ്ചാണ് വിശദമായ വാദം കേൾക്കുന്നത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും എതിര്‍കക്ഷികളായ മാധ്യമ പ്രവര്‍ത്തകരും ഇന്ന് മറുപടി നല്‍കും. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. പൊതുതാല്‍പര്യമുണ്ടെന്നതിന് ഒരു കാരണവും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. അതേസമയം സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹർജിയെ എതിർത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനും കക്ഷി അല്ലെന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ വാദം. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന് എങ്ങനെ പറയാനാകുമെന്നും വിവരാവകാശ കമ്മീഷൻ ചോദിച്ചു. ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷന്‍ വാദിച്ചിരുന്നു. നിര്‍മ്മാതാവിന്‍റേത് സ്വകാര്യ താല്‍പര്യമുള്ള ഹര്‍ജിയെന്നും വിവരാവകാശ കമ്മീഷന്‍ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ജൂലൈ 24ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമായിരുന്നു ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ 26 നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്. 1.65 കോടി രൂപയാണ് ഹേമ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവഴിച്ചത്.

Comments (0)
Add Comment