കേന്ദ്രസർക്കാരിന്‍റേത് അടിച്ചമർത്തൽ നയമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, December 16, 2019

കേന്ദ്രസർക്കാരിന്‍റേത് അടിച്ചമർത്തൽ നയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. പൗരത്വ ബിൽ രാജ്യത്തെ വിഭജിക്കുന്നതാണെന്നു മതരാഷ്ട്രമാക്കാനുള്ള ആർഎസ് എസ് അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ പ്രതിപക്ഷ സംയുക്ത പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആകമാനം നിലനിൽക്കുന്നത് ഭയത്തിന്‍റെ അന്തരീക്ഷമാണെന്നും ഭയപ്പെടുത്തുന്ന ഭരണകൂട ഭീകരത താണ്ഡവ നൃത്തമാടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന കിരാത നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മതേതരത്വം ജനാധ്യപത്യത്തിന്‍റെ ജീവശ്വാസമാണ്. മോദി സർക്കാർ പാർലമെന്‍ററി ജനാധ്യപത്യത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുന്നു. മതത്തെ പൗരത്വവുമായി ബന്ധപ്പെടുത്തുന്നത് പഴയ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചു പോക്കാവുമെന്നും ഇന്ത്യയെന്ന ആശയത്തെ തകർക്കാനുള്ള ബോധപൂർവ്വമുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

രാജ്യം നേരിടുന്നത് അതീവ ഗുരുതര പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് കേന്ദ്ര സർക്കാർ ബോധപൂർവം സൃഷ്ടിച്ചത്. ഇവിടെ നടക്കുന്നത് മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമമാണ് . കേരളീയർ ഇത്തരത്തിലുള്ള എല്ലാ ഘട്ടത്തിലും മാതൃകകാണിച്ചതാണ്. സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നതാണ് കേരളമെന്ന പ്രഖ്യാപനം കൂടിയാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണ പ്രതിപക്ഷ സംയുക്ത പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.