നിയമസഭാ കയ്യാങ്കളിയില്‍ കുറ്റം നിഷേധിച്ച് ജയരാജന്‍; കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചുകേട്ട ഇ.പി കോടതിയിൽ കുറ്റം നിഷേധിച്ചു. തുടർന്ന് ഒക്ടോബർ 26 ന് രേഖകൾ ഹാജരാക്കാനും തുടർ നടപടികൾക്കും കോടതി ഉത്തരവിട്ടു.
നിയമസഭാ കയ്യാങ്കളി കേസിൽ മൂന്നാം പ്രതിയായ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹാജരായത്. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇന്ന് ഹാജരായത്. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14 ന് കോടതിയിൽ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേൾക്കുകയും തുടർന്ന് കോടതിയിൽ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. അന്നേദിവസം ശാരീരിക അസ്വസ്ഥത ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ  ഹാജരാകാതികുന്നത്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന  കോടതി നിർദ്ദേശത്തെ തുടർന്നാണ് നേരിട്ട് കോടതിയിൽ ഹാജരായത്. കുറ്റപത്രം വായിച്ചു കേട്ട ഇ.പി ജയരാജൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും അത് കോടതിയെ ബോധിപ്പിക്കുമെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു.
2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം സഭയിലെ കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം. അക്രമത്തിലൂടെ രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് കേസ്. വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ സി.കെ സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസിലെ പ്രധാന തെളിവായ കയ്യാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 26 ന് രേഖകൾ കോടതിയിൽ ഹാജരാക്കാനും തുടർന്ന് വിചാരണ നടത്താനുമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
Comments (0)
Add Comment