കൊറോണ വൈറസ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോട് സഹകരിച്ച് ജനം. ബസ്, ടാക്സി, മെട്രോ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായി. നാമമാത്രമായ ട്രെയിന്‍, വിമാന സർവീസുകള്‍ മാത്രമാണുള്ളത്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം തിരക്കൊഴിഞ്ഞ് നിശ്ചലമാണ്.
രാവിലെ 7 മണി മുതൽ രാത്രി 9 വരെയാണ് പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ വിഭാഗങ്ങളിലൊഴികെയുള്ളവർ വീടുകളില്‍ തന്നെ തങ്ങണമെന്നാണ് നിർദേശം. സംസ്ഥാനങ്ങളെല്ലാം കര്‍ഫ്യൂവിനോട് സഹകരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
കേരളവും കര്‍ഫ്യൂവിനോട് പൂർണമായും സഹകരിക്കുന്നുണ്ട്. കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലുകളും റസ്റ്റോറന്‍റുകളും ബേക്കറികളും തുറക്കില്ല. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. 3,700 സര്‍വിസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. അപൂര്‍വമായി മാത്രം ഇരുചക്രവാഹനങ്ങള്‍ കാണാം.
കൊച്ചി മെട്രോ ഇന്ന് സർവീസ് നടത്തില്ല. ഓട്ടോയും ടാക്സികളും നിരത്തിലിറങ്ങില്ല. ഇന്നേദിവസം ബാറുകൾ ഉൾപ്പടെ മദ്യശാലകള്‍ അടച്ചിടും. പെട്രോള്‍ പമ്പുകള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഇന്ന് തുറക്കില്ല. ആംബുലന്‍സ് പോലെയുള്ള അടിയന്തര സർവീസുകള്‍ക്ക് മാത്രമേ ഇന്ന് പെട്രോള്‍ ലഭ്യമാകൂ. മെഡിക്കൽ സ്റ്റോറുകൾ തുറക്കും. അവശ്യ സർവീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ നിന്ന് ഇളവുള്ളത്.