ജമ്മു കാശ്മീര്‍ വാഹനാപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു

ജമ്മു കാശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇന്നലെയാണ് അപകടത്തില്‍ മരിച്ച നാല് യുവാക്കളുടെ മൃതദേഹം സംസ്‌കരിച്ചത്. ജമ്മു കാശ്മീരിലേക്ക് വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാലു പേരാണ് ആദ്യം മരിച്ചത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രാജേഷ് , അരുണ്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിന്‍ മാര്‍ഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.

Comments (0)
Add Comment