എല്ലാം വെറും പ്രഹസനം; മാസപ്പടി കേസിലെ അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് വി.ഡി. സതീശന്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്എഫ്ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വാഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്‍റെ പ്രത്യുപകാരം കിട്ടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

നാളെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്‍റ് നടത്തിയത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിന്‍റെ മറവിലാണ് ഇന്നത്തെ അന്വേഷണം. യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്തതാണെങ്കില്‍ പോലും അതു നടപടിക്രമത്തിന്‍റെ ഭാഗമാണ്. സിപിഎം- ബിജെപി ബാന്ധവം കേരളത്തില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഇതുകൊണ്ടൊന്നും മറയ്ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ അതേ അഭ്യാസം തന്നെയാണ് ഇപ്പോഴും ആരംഭിച്ചിരിക്കുന്നത്. അതിനപ്പുറം ഒരു ഗൗരവവും ഞങ്ങള്‍ കാണുന്നില്ല. ഒരു അന്വേഷണവും പിണറായി വിജയനെതിരെയോ സിപിഎമ്മിനെതിരെയോ കേന്ദ്ര ഏജന്‍സികള്‍ നടത്തില്ല. സിപിഎം തിരിച്ചും സഹായിക്കാറുണ്ട്. കുഴല്‍പ്പണ കേസില്‍ സഹായിച്ചതിനു പിന്നാലെയാണ് സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസില്‍ സഹായിച്ചത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കിയില്ലെന്നും സതീശന്‍ ചൂണ്ടികാട്ടി.

ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വേറെ അന്വേഷണം നടക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം ഉണ്ടെന്നു പറഞ്ഞത്. എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് പത്തു മാസമായിട്ടും ചെറുവിരല്‍ അനക്കിയില്ല. കേസിന്‍റെ നടപടിക്രമത്തിന്‍റെ ഭാഗമായ ചോദ്യം ചെയ്യലിനെ എങ്ങനെയാണ് ബിജെപി വേട്ടയാടല്‍ എന്നു പറയുന്നത്. ഇതുവരെ നടത്തിയ അന്വേഷണങ്ങളൊക്കെ പ്രഹസനമാണ്. അതുതന്നെ ഈ കേസിലും സംഭവിക്കുമെന്നും സതീശൻ പറഞ്ഞു.

 

Comments (0)
Add Comment