പി.എസ്.സി കോഴവിവാദത്തില്‍ ഐഎന്‍എല്ലിനെതിരെ സിപിഎം ; സർക്കാരിന് നാണക്കേടുണ്ടാകരുതെന്ന് താക്കീത്

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം :  പി.എസ്.സി കോഴവിവാദത്തില്‍ ഐഎന്‍എല്ലിന് സിപിഎം താക്കീത്. എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐഎന്‍എല്ലിനോട് സിപിഎം. എ.വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് നടപടി. പരസ്യപ്രതികരണം പാടില്ലെന്നും നിര്‍ദേശം.

പാർട്ടിയിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവന്നത്.  അബ്ദുൽ സമദിനെ പിഎസ്‌സി അംഗമാക്കാൻ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ആരോപിച്ചു.

താനടക്കം മൂന്നുപേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാൻ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാൻ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരന്തൂർ മർക്കസ് ഐടിഐയിൽ ചേർന്ന ഒരു ദിവസം നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തസ്തികയ്ക്ക് കോഴ വാങ്ങാനുള്ള തീരുമാനമെടുത്തത്. തുടർന്നുള്ള എല്ലാ നിയമനങ്ങളിലും ഈ പതിവ് ആവർത്തിക്കാനും ഐഎൻഎൽ സെക്രട്ടേറിയറ്റിൽ തീരുമാനമായതായും ഇസി മുഹമ്മദ് ആരോപിച്ചിരുന്നു.