‘മത്സ്യക്കുരുതിയില്‍ നിസംഗത, നഷ്ടപരിഹാരം പോലും നല്‍കിയില്ല’; എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരെന്ന് വി.ഡി. സതീശന്‍

 

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാരിന് നിസംഗതയെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വെള്ളം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണ്ടെത്തല്‍ ആരെ രക്ഷിക്കാനാണെന്നും  പ്രതിപക്ഷ നേതാവ് ചോദിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജല പരിശോധന കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. പാതാളം ബണ്ട് തുറന്നതാണ് മത്സ്യക്കുരുതിക്ക് കാരണമെന്ന് പറയുന്നത് വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കല്‍ ആണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

വിഷ ബാധയേറ്റ് ചത്ത മത്സ്യം മാര്‍ക്കറ്റില്‍ വിറ്റിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന പോലും നടന്നില്ല. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഡാം തുറന്നപ്പോഴുണ്ടായ ഓക്‌സിജന്‍റെ കുറവിലാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണ്ടെത്തല്‍ ആരെ രക്ഷിക്കാനാണെന്ന് അറിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Comments (0)
Add Comment