യു.പിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം : പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ; പ്രധാനമന്ത്രിക്ക് കത്ത്

Jaihind News Bureau
Tuesday, March 23, 2021

 

തിരുവനന്തപുരം : ടെയില്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ രണ്ടു യുവസന്യാസിനികള്‍ക്കും  വിദ്യാര്‍ത്ഥിനികളായ രണ്ട് സന്യാസിനികള്‍ക്കും നേരെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ആക്രമികള്‍ ബഹളം വച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ പൊലീസ് ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ബി.ജെപി. ഭരണത്തിന് കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം. ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമുള്ളവരല്ല ഈ കന്യാസ്ത്രീകള്‍.  അവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഒഡീഷയിലേക്ക് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് വഴി യാത്ര ചെയ്തു എന്നേയുള്ളു. കൂടെയുണ്ടായിരുന്നതും വിദ്യാര്‍ത്ഥിനികളായ കന്യാസ്ത്രീകളായിരുന്നു.  എന്നിട്ടും ഉത്തര്‍പ്രദേശിലെ നിയമം ഉപയോഗിച്ച് അവരെ കുടുക്കാനാണ് പൊലീസ് ശ്രമിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും  വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസ് സാന്നിദ്ധ്യത്തില്‍ തന്നെ കന്യാസ്ത്രീകളെ അവഹേളിക്കാന്‍ വലിയ ഒരു ജനക്കൂട്ടത്തെ അനുവദിച്ചു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ ആഴത്തിലുള്ള ലംഘനമാണുണ്ടായിരിക്കുന്നത്. പൊലീസും വളരെ മോശമായാണ് പെരുമാറിയത്. ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ ബന്ധപ്പെട്ട ശേഷമാണ് അര്‍ദ്ധരാത്രി  അവരെ മോചിപ്പിച്ചത്. അപരിചമായ പ്രദേശത്ത് നാല് കന്യാസ്ത്രീകള്‍ക്കു നേരെ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അതിക്രമമുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരും അന്വേഷണം നടത്തണം. നമ്മുടെ രാജ്യത്തിന്റെ  അടിസ്ഥാന ശിലകളായ മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.