കണ്ണൂരില്‍ നിപ സംശയത്തില്‍ ചികിത്സയിലുള്ളവരുടെ സ്രവം പരിശോധനക്കയച്ചു

 

കണ്ണൂർ: നിപയെന്ന് സംശയിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സ്രവം പരിശോധനക്കയച്ചു. മാലൂർ സ്വദേശികളായ അച്ഛന്‍റേയും മകന്‍റേയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് തുടർചികിത്സക്കായി മാറ്റുകയായിരുന്നു. ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്.

ഇവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുംപരിയാരം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്ന പിതാവ് പഴക്കച്ചവടം നടത്തുന്നയാളാണ്. ഇതും ആശങ്ക വർധിപ്പിക്കാൻ കാരണമായി. പരിയാരം മെഡിക്കൽ കോളേജിലും ഇവരുടെ വീടിന്‍റെ പരിസരത്തും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments (0)
Add Comment