കോവളം കടൽത്തീരത്ത് അനധികൃത പാറപൊട്ടിക്കൽ; പിന്തുണച്ച് സിപിഎമ്മും പോലീസും

 

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎമ്മിന്‍റെയും പോലീസിന്‍റെയും പിൻതുണയിൽ അനധികൃത പാറപൊട്ടിക്കൽ.  കോവളത്തെ കെടിഡിസി റിസോർട്ടിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് പാറ പൊട്ടിക്കുന്നത്. തീരദേശ സംരക്ഷണ നിയമങ്ങളെ ഒക്കെ വെല്ലുവിളിച്ചാണ് തകൃതിയായി പാറപൊട്ടിക്കൽ തുടരുന്നത്.

കോവളം കടൽത്തീരത്തെ കെടിഡിസി റിസോർട്ടിന് പുറകുവശത്തായിട്ടാണ് അനധികൃതമായി പാറ പൊട്ടിക്കുന്നത് . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏകദേശം 50 സെന്‍റോളം വരുന്ന സ്ഥലത്താണ് നിർബാധം പാറ പൊട്ടിക്കൽ തുടരുന്നത്. പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയിൽ പോലീസിന്‍റെ മൗനാനുവാദത്തോടെയാണ് ഇവിടെ തീരദേശ സംരക്ഷണ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പാറപൊട്ടിക്കുന്നത്.

കടലിനോട് ചേർന്ന മേഖലയായതിനാല്‍ പാറ പൊട്ടിക്കൽ സമീപത്തെ വീടുകൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതിനകം തന്നെ നിരവധി ലോഡ് പാറ ഇവിടെനിന്ന് പൊട്ടിച്ച് കടത്തിക്കഴിഞ്ഞു. കടലാക്രമണവും കടൽ കയറ്റവും നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന മേഖലയിലാണ് പാറ പൊട്ടിക്കൽ തുടരുന്നത്. അനധികൃത പാറ പൊട്ടിക്കൽ നിയന്ത്രിക്കുവാൻ കർശന നടപടി വേണമെന്നാവശ്യം ശക്തമാവുകയാണ്.

Comments (0)
Add Comment