സിഎംപിയുടെ സ്വത്ത് വകകള്‍ കൈക്കലാക്കാന്‍ സിപിഎം; സിഎംപി ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം കയ്യേറി

Jaihind Webdesk
Saturday, April 6, 2019

സിഎംപി സ്വത്ത് വകകള്‍ കൈക്കലാക്കാന്‍ സിപിഎം. കണ്ണൂരിലെ ഓഫീസ് കയ്യേറി തെരഞ്ഞെടുപ്പ് കമ്മിറ്റി ബോര്‍ഡ് വെച്ചു കണ്ണൂരില്‍ തര്‍ക്കത്തിലുളള സിഎംപി ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം കയ്യേറിയത്. കയ്യേറിയ കെട്ടിടം നിലവില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് സിഎംപി ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി.

ഇക്കഴിഞ്ഞ ദിവസം വരെ ഇത് സിഎംപി ജില്ലാ കമ്മറ്റി ഓഫീസായിരുന്നു. പക്ഷെ, രണ്ട് ദിവസം മുന്‍പാണ് ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസായി മാറിയത്. ഇ.പി കൃഷ്ണന്‍നമ്പ്യാര്‍ സ്മാരക മന്ദിരം, സിഎംപി ജില്ലാ കൗണ്‍സില്‍ ഓഫീസ് എന്ന ബോര്‍ഡ് ചുവന്ന പെയിന്‍റടിച്ച് മായ്ച ശേഷം പകരം പുതിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. 2003 ജനുവരിയിലാണ് നാല് സെന്‍റ് സ്ഥലവും കെട്ടിടവും ഉള്‍പ്പെട്ട സിഎംപിയുടെ ജില്ലാ ആസ്ഥാന മന്ദിരം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.  സിഎംപി ജില്ലാ സെക്രട്ടറിയുടെ പേരിലാണ് കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് 2014 മാര്‍ച്ച് 22ന് എല്‍ഡിഎഫ് അനുകൂല സിഎംപി വിഭാഗം ഈ ഓഫീസ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സി.പി ജോണിന്‍റെ നേതൃത്വത്തിലുളള സിഎംപി കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിയില്‍ കേസ് നടക്കുന്നതിനിടെ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിച്ചു. ഇതോടെ ഓഫീസിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് സിഎംപി സി.പി ജോണ്‍ വിഭാഗം പറയുന്നു

സിഎംപിയുടെ സ്വത്ത് വകകള്‍ കയ്യടക്കുകയാണ് ലയനത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്നാരോപിച്ച് നേരത്തെ എം.വി രാഘവന്‍റെ മകന്‍ എം.വി രാജേഷും രംഗത്തെത്തിയിരുന്നു.