മുഖ്യമന്ത്രിയുടെ മുന്‍ പി.എസിന്‍റെ ഭാര്യയുടെ നിയമനം : കേരള സിൻഡിക്കേറ്റിനെ നോക്കുകുത്തിയാക്കി വിസിയും രജിസ്ട്രാറും ; ചട്ടവിരുദ്ധ നടപടികൾ സ്വീകരിച്ചത് ഇരുവരും

Jaihind Webdesk
Tuesday, July 13, 2021

തിരുവനന്തപുരം : സിൻഡിക്കേറ്റിനെ നോക്കുകുത്തിയാക്കി കേരള വിസിയും രജിസ്ട്രാറും. ലക്സിക്കൺ മേധാവിയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഓർഡിനൻസിലെ യോഗ്യതകളിൽ കൂട്ടിച്ചേർക്കൽ വരുത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ഡോ. പൂർണിമ മോഹന് നിയമനം നൽകുന്നതിനുവേണ്ടിയായിരുന്നുവെന്നതിന് തെളിവുകൾ പുറത്തുവന്നു.

വൈസ് ചാൻസലറും രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാള വിഭാഗം പ്രൊഫസറും ചേർന്ന് നടത്തിയ പ്രസ്തുത ക്രിമിനൽ ഗൂഡാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.

2020 ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസി യുടെ നിർദ്ദേശാനുസരണം അഡിഷണൽ അജണ്ടയായി ലക്സിക്കൺ മേധാവിയെ സർവകലാശാലകളിലെ പ്രൊഫസർമാരിലും അസോസിയേറ്റ് പ്രൊഫസർമാരിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ യോഗ്യതകളിൽ ഭേദഗതി വരുത്തി സംസ്കൃത പ്രൊഫസർമാരിൽ നിന്ന് കൂടി അപേക്ഷ ക്ഷണിക്കാനുള്ള വിജ്ഞാപനം രജിസ്ട്രാർ പുറപ്പെടുകയായിരുന്നു. പ്രസ്തുത വിജ്ഞാപനം യൂണിവേഴ്സിറ്റി പഠനവകുപ്പുകളിലോ പത്ര മാധ്യമങ്ങളിലോ പ്രസിദ്ധീകരണത്തിന് നൽകിയിരുന്നില്ല.

അപേക്ഷ സമർപ്പിച്ച പൂർണിമ മോഹനെ മാത്രം മെയ്‌ 6 ന് ഇൻറർവ്യൂവിന് ക്ഷണിച്ച വിദഗ്ധ സമിതി, യോഗ്യയാണെന്ന് ശു പാർശ ചെയ്തു. വിജ്ഞാപനത്തിലെ യോഗ്യതകളിൽ കൂട്ടിച്ചേർക്കൽ നടത്തിയ രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസർ ഡോ.സി.ആർ പ്രസാദ് തന്നെയായിരുന്നു ഇന്‍റർവ്യൂ കമ്മിറ്റിയിലെ രണ്ട് വിഷയവിദഗ്ധരിൽ ഒരാൾ.

മെയ്‌ 7 ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പൂർണിമയുടെ യോഗ്യതകളും ഔദ്യോഗിക വിലാസവും മറച്ചുവെച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് സർവകലാശാല രേഖകൾ വ്യക്തമാക്കുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപെടുമ്പോൾ ഏത് സ്ഥാപനത്തിൽ നിന്നാണ് നിയമിക്കപ്പെടുന്നതെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. സർവ്വകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി യോഗ്യതകളിൽ മാറ്റങ്ങൾവരുത്തി അതീവരഹസ്യമായി ഒരു ഉന്നത തസ്തികയിൽ നിയമനം നടത്തുന്നത് ആദ്യമായാണ്.