ലക്ഷദ്വീപ് : പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പോലും യാത്രാനുമതി നിഷേധിക്കുന്നതെങ്ങനെ ?; കോണ്‍ഗ്രസ് എം.പിമാരുടെ ഹർജിയില്‍ ഹൈക്കോടതി

Jaihind Webdesk
Thursday, June 17, 2021

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രക്ക് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് എം.പിമാരായ ടിഎന്‍ പ്രതാപനും ഹൈബി ഈഡനും നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. ടിഎന്‍ പ്രതാപന്‍ എംപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പോലും അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചതായി ടിഎന്‍ പ്രതാപന്‍ പറഞ്ഞു. യാത്രാനുമതി നിഷേധിച്ച കാര്യത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് വിശദീകരണം ചോദിച്ചതായും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

ക്വാറന്‍റൈന്‍ മാനദണ്ഡങ്ങളുമൊന്നും പാലിക്കാതെ അഡ്മിനിസ്‌ട്രേറ്ററും നിരവധി ഉദ്യോഗസ്ഥരും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുകയും അവിടെ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കുള്ള അനുമതി അഡ്മിനിസ്ട്രേഷൻ നിഷേധിച്ചതിനെതിരെ ഞാനും ഹൈബി ഈഡൻ എം.പിയും നൽകിയ ഹർജി ഇന്ന് ബഹു. കേരള ഹൈക്കോടതി പരിഗണിച്ചു.
ദ്വീപിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഏഴു ദിവസം ക്വാറൻറീൻ ഇരിക്കണമെന്നു പറഞ്ഞാണ് ഞങ്ങൾക്കുള്ള അനുമതി നിഷേധിച്ചത്. ലക്ഷദ്വീപ് ജനതയെ നേരിട്ട് കാണാൻ ഞങ്ങൾ എഴുദിവസം ക്വാറൻറിനിലിരിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും അനുമതി തന്നില്ല. അതേ സമയം ക്വാറൻ്റീനും മാനദണ്ഡങ്ങളുമൊന്നും പാലിക്കാതെ അഡ്മിനിസ്ട്രേറ്ററും നിരവധി ഉദ്യോഗസ്ഥരും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുകയും അവിടെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.
ഇന്ന് ഞങ്ങളുടെ വാദം വിശദമായി കേട്ട ബഹു.ഹൈക്കോടതി ഈ വിഷയത്തിൽ രണ്ടു തരം നിലപാട് എടുക്കുന്നത് ശരിയല്ലെന്ന് അഡ്മിനിസ്ട്രേഷനെ ഓർമിപ്പിച്ചു. നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർലമെൻ്റ് അംഗങ്ങൾക്കു പോലും അനുമതി നിഷേധിക്കുന്നതെങ്ങിനെയെന്നും കോടതി ചോദിച്ചിരിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചിരിക്കുകയാണ് കോടതി.
ബഹു. കോടതിയിലാണ് ഈ രാജ്യത്തെ സാധാരണക്കാരനും, പാർലമെൻ്റംഗങ്ങളായ ഞങ്ങൾക്കുമെല്ലാം അവസാന പ്രതീക്ഷയുള്ളത്.
നീതി പുലരുക തന്നെ ചെയ്യും എന്നാണ് പ്രതീക്ഷ.
ഏതു പ്രതിബന്ധങ്ങളുണ്ടായാലും ലക്ഷദ്വീപിലെ സഹോദരന്മാർക്കൊപ്പമുണ്ടാവും എത്ര പ്രതിസന്ധികൾ തരണം ചെയ്തായാലും നിയമപോരാട്ടം നടത്തിയായാലും അവരെ കാണാൻ, അവരെ കേൾക്കാൻ വൈകാതെ ഞങ്ങളെത്തും.