‘ചരിത്ര കോണ്‍ഗ്രസ് ഗവർണറെ ക്ഷണിച്ചിട്ടില്ല ; പൊലീസ് നടപടിയിലടക്കം ഉത്തരം പറയേണ്ടത് സംസ്ഥാന സർക്കാർ’ : പ്രൊഫ. ഇർഫാന്‍ ഹബീബ്

Jaihind News Bureau
Sunday, December 29, 2019

കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിൽ  ഗവർണറെ ക്ഷണിച്ച സംഭവത്തിലും ചരിത്ര കോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ പൊലീസ് നടപടിയിലും സംസ്ഥാന സർക്കാരിനും, കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ പ്രൊഫസർ ഇർഫാൻ ഹബീബ്. ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഗവർണറെ ക്ഷണിച്ചിട്ടില്ലെന്ന് പ്രൊഫസർ ഇർഫാൻ ഹബീബ് വ്യക്തമാക്കി. പോലീസ് നടപടിയിൽ അടക്കം മറുപടി പറയേണ്ടത് സംസ്ഥാന സർക്കാരാണെന്നും ചരിത്ര കോൺഗ്രസിന്‍റെ മുൻ അധ്യക്ഷനായ പ്രൊഫസർ ഇർഫാൻ ഹബീബ് കണ്ണൂരിൽ പറഞ്ഞു.

കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചരിത്ര കോൺഗ്രസിനെത്തിയ പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതും വിവാദമായിരുന്നു. ഗവർണറുടെ പ്രസംഗം ചരിത്രകാരൻ ഇർഫാൻ ഹബീബ്  തടസപ്പെടുത്തിയതായി പിന്നീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഓഫീസ് ട്വീറ്റ് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ചരിത്രകാരൻ ഇർഫാൻ ഹബീബ് രംഗത്തെത്തിയത്.

ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഗവർണറെ ക്ഷണിച്ചിട്ടില്ലെന്ന് പ്രൊഫസർ ഇർഫാൻ ഹബീബ് വ്യക്തമാക്കി. ചരിത്ര കോൺഗ്രസ് സ്വതന്ത്രമായ ബോഡിയാണ്. രാജ്യസഭാ അംഗം കെ.കെ രാഗേഷ് ഉൾപ്പടെയുളളവരെ ക്ഷണിച്ചത് കണ്ണൂർ സർവകലാശാലയാണ്. സംസ്ഥാന സർക്കാരിന് എതിരെ രൂക്ഷ വിമർശനമാണ് ഇർഫാൻ ഹബീബ് നടത്തിയത്. ചരിത്ര കോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ പോലീസ് നടപടിയിൽ ഉൾപ്പടെ മറുപടി പറയേണ്ടത് സംസ്ഥാന സർക്കാരാണ്. നാല് പ്രതിനിധികളെ തടഞ്ഞുവെക്കാൻ പോലീസിന് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു.

ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഇതാണോ നടക്കേണ്ടതെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന ചോദ്യത്തിന് പ്രൊഫസർ ഇർഫാൻ ഹബീബ് മറുപടി പറയാൻ തയാറായില്ല. പ്രൊഫസർ ഇർഫാൻ ഹബീബിന്‍റെ തുറന്നുപറച്ചിലൂടെ കണ്ണൂർ സർവകലാശാലയും സംസ്ഥാന സർക്കാരുമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.