ചരിത്രം വിട വാങ്ങി; ജനനായകന് ഇനി പുതുപ്പള്ളി പള്ളിയില്‍ വിശ്രമം

കോട്ടയം: ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍ അന്ത്യ വിശ്രമം. തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്.
ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ജനനായകന് നൽകിയത്. കേരളത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര ആൾക്കടലായി മാറി.

ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീർപ്പൂക്കൾ സമ്മാനിച്ചു. 28 മണിക്കൂർ കൊണ്ട് ന അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര അദ്ദേഹത്തിന്റ രാഷ്ട്രിയ തട്ടകമായിരുന്ന കോട്ടയം തിരുനക്കരയിൽ എത്തിയത്.

അക്ഷരാർത്ഥത്തിൽ, മണ്ണ് നുള്ളിയിട്ടാൽ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലും പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്.അധികാരത്തെ എന്നും അപരനോടുള്ള കരുണയാക്കിയ നേതാവിനെ യാത്രയാക്കാൻ രാഷ്ട്രീയ നേതാക്കളും താരങ്ങളും തിരുനക്കരയില്‍ കാത്തുനിന്നിരുന്നു.

കൈനിറയെ പൂക്കളും മനസ്സ് നിറയെ ഓർമകളുമായി മണിക്കുറുകൾ കാത്തുനിൽക്കുകായിരുന്ന ജനക്കൂട്ടം എങ്ങും ഒഴുകിക്കയറി. മൂന്നര മണിക്കൂർ നീണ്ട പൊതുദർശനം ഉച്ചയ്ക്ക് രണ്ടരയ്ക്ക് അവസാനിപ്പിക്കുമ്പോഴും ജനസാഗരം ഒഴുകിയെത്തുകയായിരുന്നു. പിന്നിടു ജന്മ നാട്ടിലേക്കുള്ള പ്രയാണത്തിൽ ആയിരങ്ങൾ അമ്പടിയായി.പുതുപ്പള്ളി തറവാട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തെ പൊതുദര്‍ശനത്തിലും ആയിരങ്ങൾ അന്ത്യാഞ്ജലിയേകി. . ഭവനത്തിലെ പ്രാര്‍ത്ഥനാ ചടങ്ങികള്‍ക്ക് ശേഷം നേതാവിന്‍റെ മൃതദേഹം പള്ളിയിലേക്ക് കൊണ്ട് പോകുമ്പോഴും പിരിയനാവതെ ജനം ഒപ്പം നിന്നു.

രാഹുൽ ഗാന്ധിയും , എകെആന്‍റണിയും,കെ സി വേണുഗോപാലും,കെ സുധാകരനും, വീഡി സതീശനും ഉൾപ്പെടെയുള്ള
നേതാക്കളും പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുംഅന്ത്യ യാത്ര ചടങ്ങിൽ ഒത്തുകൂടി .

വൈദിക ശ്രേഷ്ഠരുടെ നീണ്ടനിര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ച ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവിനെ കാലമെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിനതിന് കാലം സാക്ഷിയാവുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍.

Comments (0)
Add Comment