‘അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ല, യോഗ്യത വിലയിരുത്തിയത് എങ്ങനെ?’; പ്രിയാ വർഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി

Jaihind Webdesk
Tuesday, November 15, 2022

 

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന്‍റെ നിയമനത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയാ വര്‍ഗീസിന്‍റെ നിയമനത്തില്‍ എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്ന് സർവകലാശാലയോട് ഹൈക്കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല. അധ്യാപക നിയമനത്തിന് മികവില്‍ വിട്ടുവീഴ്ച ചെയ്യരുത്. സര്‍വകലാശാലയ്ക്ക് മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായും കോടതി പറഞ്ഞു.

പ്രിയാ വര്‍ഗീസിന്‍റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്കറിയയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ നിയമന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. പ്രിയാ വര്‍ഗീസിന് യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസിയും നിലപാടറിയിച്ചിരുന്നു.