കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാമിന് തിരിച്ചടി: നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി; വഫയെ ഒഴിവാക്കി

കൊച്ചി: മാധ്യമ പ്രവർത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെയുള്ള നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫാ ഫിറോസിനെ  കേസില്‍ നിന്ന് ഒഴിവാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

തനിക്കെതിരായ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്‍റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്‍റെ അംശമില്ലായിരുന്നെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. നേരത്തേ ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെ സപ്ലൈകോ ജനറൽ മാനേജരാക്കി നിയമിച്ചിരുന്നു.

തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. പ്രതികളുടെ മനപ്പൂർവമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സർക്കാർ അപ്പീൽ നൽകണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സെഷൻസ് കോടതിയുത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിനു ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചു. ശ്രീറാം വിചാരണ നേരിടണം.

അതേ സമയം രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. വഫയുടെ ഹർജി അംഗീകരിച്ചാണ് നടപടി. ഇവർക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പോലീസ് ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ടത്.

Comments (0)
Add Comment