‘ജീവനക്കാർക്ക് ശമ്പളം നല്‍കണം; ബസില്‍ ക്ലാസ് നടത്തുകയല്ല, സർവീസ് നേരെയാക്കാനാണ് നോക്കേണ്ടത്’: രൂക്ഷവിമർശനവുമായി ഹൈക്കോടതി

Jaihind Webdesk
Wednesday, June 8, 2022

കൊച്ചി : കെഎസ്ആർടിസി ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്‌ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഉള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നഷ്ടത്തില്‍ പോകുമ്പോള്‍ വരാനിരിക്കുന്നവയെ ജനം വിമര്‍ശിക്കുമെന്നും അത് സാധാരണമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറഞ്ഞു. ശമ്പളം കിട്ടാതെ ജീവനക്കാര്‍ക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്‌ആര്‍ടിസി പോലെ ഇത്രയും പ്രശ്നങ്ങള്‍ ഉള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.

കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിന് നേരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. മാനേജ്മെന്‍റ് എന്ന് പറഞ്ഞാല്‍ വെറുതെ ഒപ്പിട്ടാല്‍ മാത്രം പോരാ. കെഎസ്‌ആര്‍ടിസി ലാഭകരമാക്കാന്‍ ഉള്ള തന്ത്രങ്ങള്‍ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസുകള്‍ ഇവിടെ നല്ല രീതിയില്‍ നിലനില്‍ക്കുന്നത്? കെഎസ്‌ആര്‍ടിസി ഓരോ സമയത്ത് ഓരോന്ന് കാട്ടിക്കൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു. ലാഭമില്ലാത്തതും കേടായതുമായ കെഎസ്‌ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നതിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ക്ലാസ് നടത്തുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാന്‍ ആണ് കെഎസ്ആർടിസി നോക്കേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.