താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ : ഹൈക്കോടതി സ്റ്റേ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, March 4, 2021

തിരുവനന്തപുരം : സ്വയംഭരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിന്‍വാതില്‍ നിയമനങ്ങളിലൂടെ പതിനായിരക്കണക്കിന് സിപിഎം അനുഭാവികളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. പിഎസ്എസി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. ഹൈക്കോടതി കേസ് പരിഗണിക്കാന്‍ ഇരിക്കേയാണ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുന്‍പായി നിയമസഭയില്‍ 20 തസ്തിക സൃഷ്ടിച്ചതും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 51 ദിവസ വേതനക്കാര്‍ക്ക് കരാര്‍ നിയമനം നല്‍കിയതും. ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടേയും ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അധികാരം കിട്ടുമ്പോള്‍ വീണ്ടും പിന്‍വാതില്‍ നിയമനം നടത്തുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. അഭ്യസ്തവിദ്യരോട് ഒരു നീതിയും പുലര്‍ത്താത്ത സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്ത് വിടാന്‍ മുഖ്യമന്ത്രി നാളിതുവരെ തയാറായിട്ടില്ല. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ അനര്‍ഹമായ എല്ലാ താത്കാലിക നിയമനങ്ങളും പുനപരിശോധിക്കും. സര്‍ക്കാര്‍ നിയമനം സുതാര്യമാക്കാന്‍ ഉതകുന്ന നിയമനിര്‍മ്മാണം യുഡിഎഫ് നടപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ സര്‍ക്കാരിന്‍റെ യുവജനവഞ്ചനക്കെതിരെ പ്രതിഷേധിച്ചവരെ ലാത്തികൊണ്ട് അടിച്ചൊതുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ ഒന്നര മാസം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ഇരുന്നിട്ടും ഒരു മന്ത്രി പോലും അവരെ തിരിഞ്ഞുനോക്കിയില്ല. ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന ആവശ്യം ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ചപ്പോള്‍ അവരെ അധിക്ഷേപിക്കുകയും അവഹേളിക്കുകയുമാണ് മന്ത്രിമാര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് അവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായത്. പെരുമാറ്റചട്ടം നിലനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എത്രത്തോളം ഫലം കാണുമെന്നതിലും ആശങ്കയുണ്ട്. സര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് ഫോര്‍മുല ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാനായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.