രാജ്യദ്രോഹക്കേസ് : ഐഷ സുൽത്താനയ്ക്ക് മുന്‍കൂർജാമ്യം അനുവദിച്ച് ഹൈക്കോടതി

Jaihind Webdesk
Friday, June 25, 2021

കൊച്ചി : ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂർജാമ്യം അനുവദിച്ചു. രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി അറിയിച്ചത്.

ഐഷയ്ക്ക് നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിന്‍റെ കാലാവധി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി കവരത്തി പൊലീസ് ഐഷയെ വിട്ടയച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്ട്രേറ്ററെ ‘ബയോ വെപ്പൺ’ എന്ന് പരാമർശിച്ചതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച ‘ബയോ വെപ്പൺ’ ആണെന്നായിരുന്നു ഐഷ സുൽത്താന പറഞ്ഞ‌ത്.

എന്നാൽ പ്രസ്താവനയില്‍ ഐഷ പിന്നീട് വിശദീകരണം നല്‍കിയിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.