ജനവിധി കാത്ത് ഹരിയാനയും ജമ്മുകാശ്മീരും; ജനഹിതമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഡല്‍ഹി: ഹരിയാന,ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണ്ണായകം. ആദ്യ രണ്ട് മോദി സര്‍ക്കാരുകളും അഭിമുഖീകരിക്കാത്ത പ്രതിപക്ഷ വെല്ലുവിളി ഇത്തവണ മോദി നേരിടുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് മോദിയേയും ബിജെപിയേയും ആക്രമിക്കുന്നതും. ഇതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും.

രാജ്യം കണ്ട ഐതിഹാസികമായ കര്‍ഷക സമരത്തിന്റെ ഊര്‍ജകേന്ദ്രം ഹരിയാനയായിരുന്നു. ഈ തിരഞ്ഞെടുപ്പിലും ഹരിയാനയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത് കാര്‍ഷിക വിഷയങ്ങള്‍ തന്നെയായിരുന്നു. ഗുസ്തിക്കാരുടെ നാടായ ഹരിയാനയില്‍ ഗുസ്തിതാരങ്ങളുടെ സമരവും ചര്‍ച്ചയായിട്ടുണ്ട്. ഒളിംപികിസില്‍ 100 ഗ്രാം ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ മത്സരിക്കാന്‍ കഴിയാതെ തിരിച്ചു പോരേണ്ടി വന്ന വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെ ഇത് വലിയ ചര്‍ച്ചയായി.
ബിജെപിയാകട്ടെ കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സംസ്ഥാനത്ത് നിലവിലുള്ള ഭരണവിരുദ്ധ വികാരം എത്രത്തോളം മറികടക്കാന്‍ ഈ പ്രചരണങ്ങള്‍ക്ക് സാധിച്ചു എന്നാണ് ഇനി അറിയാനുളളത്.

90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് വലിയ വിജയമാണ് എക്സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിച്ചിരിക്കുന്നത്. 55 മുതല്‍ 62 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമ്പോള്‍ ബിജെപി 18 മുതല്‍ 24 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പ്രവചിക്കുന്നു.

പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കാശ്മീരില്‍ ജനവിധി ഉണ്ടായിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തില്‍ കോണ്‍ഗ്രസും ബിജെപി തനിച്ചും ജനവിധി തേടുന്നു. സംസ്ഥാന പദവി എന്നതില്‍ ചുറ്റിപ്പറ്റിയായിരുന്നു ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചരണം എല്ലാം നടന്നത്. കോണ്‍ഗ്രസും ബിജെപിയും പൊതുയോഗങ്ങളില്‍ നല്‍കിയതും വലിയ ഉറപ്പുകള്‍. ഇതില്‍ ജനം ഏത് സ്വീകരിച്ചുവെന്നത് നാളെ വോട്ടെണ്ണിയാലെ അറിയാന്‍ കഴിയൂ. തൂക്ക്സഭയെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ചില ഏജന്‍സികള്‍ ഇന്ത്യ സഖ്യത്തിനും ബിജെപിക്ക് ചെറിയ മുന്‍തൂക്കവും പ്രവചിക്കുന്നുണ്ട്.

എന്തായാലും നാളത്തെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്. തിരിച്ചടി നേരിട്ടാല്‍ ബിജെപിയിലെ മോദിയുടെ മേധാവിത്വത്തില്‍ ചോദ്യം ഉയരും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുറച്ചു കൂടി ശക്തനാവുകയും ചെയ്യും.

Comments (0)
Add Comment