തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കാസർകോട് ജില്ലയിൽ വിദഗ്ധരായ ഡോക്ടർമാരില്ല. ആശുപത്രികളിൽ ട്രോമാ കെയർ സെന്‍ററില്ല. സാമ്പത്തിക സഹായം വേണമെന്ന് മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ 1031 പേരെ ഇതുവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ ഉടൻ തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും വിഡി. സതീശൻ ആവശ്യപ്പെട്ടു.