ഒന്നും ശരിയാക്കാനാകാതെ സര്‍ക്കാര്‍; കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്തേക്ക്

Jaihind Webdesk
Tuesday, December 18, 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ വഴി കണ്ടെത്താനാകാതെ സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കതിരേ കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയില്‍ നല്‍കുന്ന അപ്പീലിലാണ് ഇനി പ്രതീക്ഷ. എന്നാല്‍ അതുവരെ മുടങ്ങിയ സര്‍വ്വീസുകളെ പുനരുജ്ജീവിപ്പുന്നതെങ്ങനെയെന്ന് ഒരു തീര്‍പ്പും ആയിട്ടില്ല. നാളത്തെ മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തേക്കും.

കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടി മറികടക്കാനുള്ള വഴി തേടുകയാണ് സംസ്ഥാന സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്ന അപ്പീലിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ മുഴുവന്‍. ഇതിന് പ്രത്യേക ക്രമീകരണത്തിന് കോടതിയുടെ അനുമതി തേടും. അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സാമ്പത്തികമായും വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസിക്ക് കോടതിവിധി വരുത്തിവയ്ക്കുക. 4051 പേരാണ് നിയമനപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ ആയിരത്തിലധികം പേര്‍ ജോലിക്ക് എത്തുമെന്ന് കെ.എസ്.ആര്‍.ടി.സി കരുതുന്നില്ല. മൂവായിരം പേരെങ്കിലും ജോലിയില്‍ പ്രവേശിച്ചാല്‍ പ്രതിദിനം 27 ലക്ഷം രൂപ പ്രതിമാസം ശമ്പളത്തിന് മാത്രമായി വേണ്ടിവരും. എം പാനല്‍ ജീവനക്കാര്‍ ആയിരുന്നെങ്കില്‍ 17 ലക്ഷം മതിയാകുമായിരുന്നു.