ശിവശങ്കറിനെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കനത്ത നാണക്കേട്, ഇനിയും നടപടിയില്ലാതെ സംരക്ഷണം

Jaihind News Bureau
Wednesday, July 15, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കനത്ത നാണക്കേട്. നീണ്ട പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ കസ്റ്റംസ്  ചോദ്യം ചെയ്തത്.  കേസിലെ മൂന്ന് പ്രതികളുമായും അടുപ്പമുണ്ടെന്ന് ശിവശങ്കര്‍ സമ്മതിക്കുകയും ചെയ്തതോടെ സർക്കാർ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

അതേസമയം ഈ ഘട്ടത്തിലും ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി സ്‌ഥാനത്ത് നിന്നും, ഐ.ടി സെക്രട്ടറി സ്‌ഥാനത്ത് നിന്നും  മാറ്റി നിർത്തിയിട്ടുണ്ടെങ്കിലും സസ്‌പെൻഷൻ നടപടിയിലേക്ക് പോകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

അടിസ്‌ഥാനപരമായ വസ്തുതകൾ ഇല്ലാതെ ഒരാളെ സസ്‌പെൻഡ് ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശിവശങ്കറിനെതിരെ അത്തരത്തിലുള്ള ഒരു തെളിവുകളും ലഭിച്ചിട്ടില്ലായെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യദ്രോഹ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു കേസായിരുന്നിട്ട് കൂടി ശിവശങ്കറിനെ പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിത്തും, ശിവശങ്കറും പലതവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. എന്നിട്ടും വസ്തുതകളും തെളിവുകളും ഇല്ലെന്ന് പറഞ്ഞ് ശിവശങ്കറിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.

നീണ്ട പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. വൈകിട്ട് നാലരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധവും അവരുമായിട്ടുള്ള ഇടപാടുകളുമാണ് കസ്റ്റംസ് ചോദിച്ചത്.

സമാന്തരമായി  കസ്റ്റംസ് ഓഫീസിന് സമീപമുള്ള ആഡംബര ഹോട്ടലിൽ കസ്റ്റംസ് റെയ്ഡ് നടത്തി. രാത്രിയോടെ സന്ദീപിന്റെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി ശിവശങ്കറിന്റെ മൊഴി പൂർണ്ണമായും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. രാത്രി രണ്ടരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥരോടൊപ്പം പുറത്തേക്ക് വന്ന എം ശിവശങ്കറെ പൊലീസ് വീട്ടിലെത്തിക്കുകയായിരുന്നു. വീടിന്റെ പിൻവാതിലിലൂടെയാണ് ശിവശങ്കർ അകത്തുകയറിയത്.