രാഹുല്‍ വരുമ്പോള്‍… പരിഭ്രാന്തി പടരുന്ന സി.പി.എം, ബി.ജെ.പി ക്യാമ്പുകള്‍

Jaihind Webdesk
Sunday, March 31, 2019

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുമ്പോൾ അദ്ദേഹത്തെ നേരിടാനുള്ള ആയുധങ്ങൾ ഒന്നും ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും ആവനാഴിയിൽ ഇല്ല. രാഹുലിന്‍റെ വരവ് എറ്റവും അധികം ബാധിക്കുന്നത് സി.പി.എമ്മിനെ ആയിരിക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിൽ യു.ഡി.എഫിന് വലിയ മുൻതൂക്കം നൽകുമെന്ന് എൽ.ഡി.എഫ് തിരിച്ചറിയുന്നു. വലിയ ആവേശമാണ് രാഹുലിന്‍റെ കടന്നുവരവ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം ദേശീയ തലത്തിൽ ഗുണം ചെയ്യില്ലെന്ന ഇടതുപക്ഷത്തിന്‍റെ സമർദം മറികടന്നാണ് രാഹുൽ കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്. ബി.ജെ.പി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്ന നേതാവ് കേരളത്തിൽ നിന്ന് ജനവിധി തേടുന്നത്. അതേ സമയം വിശാലമായ മതേതര ദേശീയതയെ പിന്തുണക്കുന്നതിന് പകരം അദ്ദേഹത്തെ ബി.ജെ.പിക്ക് ഒപ്പം ചേർന്ന് സി.പി.എം എതിർക്കുകയാണ്. മത്സര നീക്കത്തിൽ നിന്നും രാഹുൽ ഗാന്ധിയെ പിന്തരിപ്പിക്കാൻ അണിയറ നീക്കങ്ങളും ഇടതു കക്ഷികൾ നടത്തി.

രാഹുൽ വന്നാൽ സി.പി.എം തെരഞ്ഞടുപ്പ് ചിത്രത്തിൽ നിന്നും ആപ്രസക്തമാകും. രാഹുൽ സ്ഥാനാർത്ഥി ആകുന്നതോടെ ദേശീയ തലത്തിൽ തന്നെ വയനാട് ശ്രദ്ധാകേന്ദ്രമാകും. വർഗീയതയക്ക് ഒപ്പം സി.പി.എമ്മിന്‍റെ ആക്രമരാഷ്ട്രിയവും ദേശീയ തലത്തിൽ ചർച്ചയാകും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ഇടതുപക്ഷത്തിന്‍റെ നേട്ടമായി ചിത്രീകരിക്കുമായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതോടെ രാഹുൽ മത്സരിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എമ്മും ബി.ജെ.പിയും. എന്നാൽ വൈകിയാണെങ്കിലും രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനർത്ഥിത്വ പ്രഖ്യാപനം ഇരുക്യാമ്പുകളെയും ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം ദക്ഷിണേന്ത്യയിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം കണക്കിലെടുത്താണ് വയനാട്ടില്‍ മത്സരിക്കാന്‍ കോൺഗ്രസ് അധ്യക്ഷന്‍ തീരുമാനിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമ ഭൂമി എന്ന നിലയിലാണ് വയനാട് മണ്ഡലം മത്സരത്തിനായി കോൺഗ്രസ് തെരഞ്ഞടുത്തത്. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് പ്രതീക്ഷയില്ല. രാഹുലിന്‍റെ വരവോടെ കേരളത്തിൽ അവശേഷിക്കുന്ന പ്രതീക്ഷയും സി.പി.എമ്മിന് നഷ്ടമാവുകയാണ്. ബി.ജെ.പിക്ക് ആകട്ടെ വയനാട്ടിൽ കാര്യമായ പ്രതീക്ഷ ഒന്നും ഇല്ല. ഏതായാലും രാഹുല്‍ ഗാന്ധിയുടെ വരവ് സി.പി.എമ്മിന് ഇരട്ടപ്രഹരമാണ്ഏല്‍പിച്ചിരിക്കുന്നത്.