കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രളയഫണ്ട് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് ജാമ്യം

Jaihind News Bureau
Wednesday, June 3, 2020

 

എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പുകേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതി നിഥിന്‍ എന്നിവര്‍ക്കാണ് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.

അതിനിടെ പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 73 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന  എ ഡി എമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ പ്രളയ ഫണ്ട് തട്ടിപ്പിന്‍റെ വ്യാപ്തി ഒരു കോടി കവിഞ്ഞു.

എറണാകുളം കളക്ട്രേറ്റിലെ ആഭ്യന്തര പരിശോധനയിലാണ് പുതിയ തട്ടിപ്പ് കണ്ടെത്തിയത്. ആദ്യ കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് പുതിയ കേസ്. 27 ലക്ഷം രൂപ മാത്രമാണ് പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി തുക കളക്ട്രേറ്റിലെ സെക്ഷനിൽ നിന്നും നേരിട്ട് പണമായി തട്ടിയെടുക്കുകയായിരുന്നു.  73 ലക്ഷത്തിലധികം രൂപ വ്യാജ രസീതുകൾ വഴിയാണ് തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

ദുരിതാശ്വാസ തട്ടിപ്പിൽ നഷ്ടമായത് 1,00,86,600 രൂപയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
ഇതോടെ കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ നഷ്ടമായത് ഒരു കോടിയിലധികം രൂപയെന്ന് വ്യക്തമായി.  ഒന്നാം പ്രതിയായ കളക്ടറേറ്റ് ജീവനക്കാരനും, എൻജിഒ യൂണിയൻ നേതാവുമായ വിഷ്ണു പ്രസാദ് പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 290 വ്യാജ രസീതുകൾകളക്ടറേറ്റിൽ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു.

കേരള ഫിനാൻഷ്യൽ കോഡിലെയും, കേരള ട്രഷറി കോഡിലെയും വ്യവസ്ഥകളൊന്നും കളക്ടറേറ്റ് ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തപ്പോൾ പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ലഭിച്ച തുകയും, മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം ജില്ലാകളക്ടർ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. കേസിലെ പ്രധാന പ്രതിയായ തൃക്കാക്കര സി പി എം ലോക്കൽ കമ്മിറ്റിയംഗം എം എം അക്ബർ ഇപ്പോഴും ഒളിവിലാണ്.