പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ മത്സ്യബന്ധന കരാർ അഴിമതി ആരോപണം

Jaihind News Bureau
Friday, February 19, 2021

വിദേശ കപ്പലുകൾക്ക് കേരള തീരത്ത് മത്സ്യ ബന്ധനം നടത്താൻ അമേരിക്കൻ കുത്തക കമ്പനിക്ക് കരാർ നൽകിയതിൽ കോടികളുടെ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. സ്പ്രിങ്ക്ളർ, ഇ-മൊബിലിറ്റി തുടങ്ങിയ അഴിമതി ഇടപാടുകൾക്ക് സമാനമായ തരത്തിലാണ് ഈ കരാറും. ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയാണ് കരാറിൽ ആരോപണ വിധേയാകുന്നത്. ഭരണത്തിന്‍റെ അവസാന നാളുകളിൽ പിണറായി സർക്കാർ തീവെട്ടിക്കൊള്ളയും കടുംവെട്ടും തുടരുകയാണ്.

ഇ.എം.സി.സി.ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റിഡ് എന്ന അമേരിക്ക ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനിക്കാണ് കേരളത്തെ സമുദ്രത്തിലെ അഴക്കടൽ മത്സ്യ ബന്ധനത്തിന് കരാർ നൽകിയിരിക്കുന്നത്. കേരളത്തിൽ അങ്കമാലിയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. 5000 കോടി രൂപയുടെ ഈ കരാറിൽ വൻ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഈ ഇടപാടിന് താൽപര്യപത്രം ക്ഷണിക്കുകയോ ഗ്ലോബൽ ടെണ്ടർ വിളിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

2018 ലെ അമേരിക്കൻ സന്ദർശന വേളയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരിട്ടാണ് കരാറിന് ചുക്കാൻ പിടിച്ചത്. വ്യവസായ മന്ത്രി ജയരാജനും കരാറിനെക്കുറിച്ച് അറിയാമായിരുന്നു. തുടർചർച്ചകൾക്ക് ശേഷം മൂന്ന് ദിവസമാണ് അന്തിമ കരാർ ആയത്. സർക്കാരിന്‍റെ അവസാന കാലത്ത് ഒപ്പുവെച്ച കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്ന് വ്യക്തം. ക്യത്യമായ തെളിവുകളോടെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിന് മന്ത്രി മെഴ്സിക്കുട്ടിയമ്മ മറുപടി നൽകിയിട്ടില്ല.

പ്രതിപക്ഷ നേതാവ് അസംബന്ധം വിളിച്ചു പറയുകയാണെന്ന് പറയുന്ന മന്ത്രി പക്ഷേ ആരോപണങ്ങൾക്ക് ഉചിതമായ മറുപടി നൽകുന്നില്ല. കേരള തീരത്ത് ട്രോളറുകൾക്കും മദർ ഷിപ്പുകൾക്കും അനുമതി നൽകും വിധം മത്സ്യ നയത്തിൽ സർക്കാർ മാറ്റം വരുത്തിയോ എന്ന് ചോദ്യത്തിനും മറുപടി ഇല്ല. കരാർ സംബന്ധിച്ച് മന്ത്രിസഭയോ ഇടതു മുന്നണിയോ ചർച്ച ചെയ്തോ എന്ന ചോദ്യത്തിനും മന്ത്രിക്ക് മൗനം. ഇങ്ങനെ അടിമുടി ദുരൂഹത നിലനിൽക്കുന്ന ഒരു കരാറിന് മന്ത്രി തന്നെ മുൻകൈ എടുത്തത് അഴിമതിയാണെന്ന ആരോപണം ശരിവെയ്ക്കുന്നു.

അതേ സമയം സി.പി.എമ്മിൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഈ കരാർ. ആഴക്കടൽ മത്സ്യബന്ധനം പരമ്പരാഗത മത്സ്യ തൊഴിലാളികൾളുടെ അവകാശമെന്നാണ് സി.പി.എം നയം. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും പാർട്ടി നടത്തിയിട്ടുണ്ട്. പക്ഷേ ഈ കരാറിൽ വൻകിട കുത്തകകളുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്. സി.പി.എം കേന്ദ്ര നേതൃത്വവും ഇതിന് മറുപടി പറയണ്ടിവരും. ചുരുക്കത്തിൽ പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ കോടികളുടെ അഴിമതിയിൽ പങ്ക് ഉണ്ടെന്ന ആരോപണം സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്