ഇ.പിക്കെതിരായ സാമ്പത്തിക ആരോപണം; നിഷേധിക്കാതെ പി ജയരാജന്‍

 

കണ്ണൂർ: ഇ.പി ജയരാജന് എതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത നിഷേധിക്കാതെ പി ജയരാജൻ. സമൂഹത്തിലെ തെറ്റായ പ്രവണതകൾ പാർട്ടിക്കുള്ളിലും വരാം. തെറ്റായ പ്രവണതകൾക്കെതിരായ ഉൾപ്പാർട്ടി സമരം നടക്കും. സംസ്ഥാന കമ്മിറ്റിയിൽ എന്തുനടന്നുവെന്ന് മാധ്യമങ്ങളോട് പങ്കുവെക്കാനാകില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

ഇ.പി ജയരാജൻ ഉന്നതനായ നേതാവാണെന്നും അദ്ദേഹത്തിന് റിസോർട്ട് ഉള്ളതായി അറിയില്ലെന്നും പി ജയരാജൻ പറഞ്ഞു. വ്യക്തിപരമായ ആക്ഷേപം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കാറില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേർത്തു. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇ.പി ജയരാജന്‍റെ മകൻ ജെയ്‌സന്‍റെ പേരിലുള്ള റിസോർട്ടിന്‍റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും അനധികൃതമായ സ്വത്തുക്കള്‍ സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപണം. പ്രദേശത്തെ ഒമ്പത് ഏക്കർ സ്ഥലത്ത് കുന്നിടിച്ചായിരുന്നു റിസോർട്ട് നിർമാണം. ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന സമയത്താണ് റിസോര്‍ട്ടിന്‍റെ ഉദ്ഘാടനം നടന്നത്. ജയരാജന്‍ തന്നെയായിരുന്നു ഉദ്ഘാടകനും.

തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും കമ്മിറ്റിയില്‍ ജയരാജന്‍ ആവശ്യപ്പെട്ടു. രേഖാമൂലം എഴുതിത്തന്നാല്‍ ആരോപണത്തില്‍ അന്വേഷണം നടത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.

Comments (0)
Add Comment