‘ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല, കാണാന്‍ ആളുമില്ല ; കൊവിഡ് പത്രസമ്മേളനം നനഞ്ഞ പടക്കമായി’; പരിഹസിച്ച് കുറിപ്പ്

 

മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനത്തെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി ചാക്കോ. അമ്പരപ്പിക്കുന്ന ജനപ്രീതി കണ്ട് മുഴുവന്‍ വാര്‍ത്താചാനലുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സജീവസംപ്രേഷണം നടത്തിയ  പത്രസമ്മേളനം ഇപ്പോള്‍ തലകുത്തി വീണുകിടക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.  കൊവിഡ് കണക്കുകള്‍ വിശദീകരിക്കാനെന്ന പേരില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ സര്‍ക്കാരിന്‍റെ ഇല്ലാത്ത നേട്ടങ്ങള്‍ പെരുപ്പിച്ചുകാട്ടുകയും രാഷ്ട്രീയ എതിരാളികളെ നിര്‍ദയം പിച്ചിച്ചീന്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അവസാനത്തെ 10 മിനിറ്റാണ് ചോദ്യോത്തരം. മൂന്നോ നാലോ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കുന്നത്. പാര്‍ട്ടി പത്രക്കാര്‍ക്കും ശിങ്കിടി പത്രപ്രവര്‍ത്തകര്‍ക്കും മുന്‍ഗണന. അതു നീട്ടിപ്പരത്തി പറഞ്ഞ് 7 മണിയാക്കും. കേരളം കാതോര്‍ത്തിരിക്കുന്ന വിഷയങ്ങള്‍ ചോദിക്കാന്‍ മറ്റു പത്രക്കാര്‍ക്ക് അവസരമില്ല. ചോദിച്ചാല്‍ ഉത്തരമില്ല. ചിലര്‍ ചോദിച്ചാല്‍ നീണ്ട മൗനത്തിലേക്ക് ആഴ്ന്നിറങ്ങും. ചിലപ്പോള്‍ കോപത്തിന്റെ തീപ്പൊരികള്‍ ചിതറും. കൃത്യം 7 മണിക്ക് പത്രസമ്മേളനം അവസാനിപ്പിച്ചില്ലേല്‍ സെക്രട്ടേറിയറ്റ് ഇടിഞ്ഞുവീഴുമത്രേ! വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതില്ലാതെ വരുന്നതുകൊണ്ടാണ് പത്രസമ്മേളനം നനഞ്ഞ പടക്കമായി മാറുന്നത്. മാധ്യമ ഉപദേശകരും പിആര്‍ ഏജന്‍സികളും തലപുകഞ്ഞ് ആലോചിക്കാന്‍ സമയമായി.’ – പി.ടി ചാക്കോ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

വൈകുന്നേരം ആറു മണിക്കുള്ള മുഖ്യമന്ത്രിയുടെ കോവഡ് പത്രസമ്മേളനം സമീപകാലത്ത് ന്യൂസ് ചാനലുകളില്‍ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പൈങ്കിളി പരമ്പരകളെപ്പോലും മാറ്റിവച്ചാണ് പത്രസമ്മേളം കണ്ടത്.

അമ്പരപ്പിക്കുന്ന ജനപ്രീതി കണ്ട് മുഴുവന്‍ വാര്‍ത്താചാനലുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇതു സജീവസംപ്രേഷണം നടത്തുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ മഖ്യമന്ത്രിയുടെ പത്രസമ്മേളനം തലകുത്തി വീണുകിടക്കുന്നു. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ ഒരേസമയം നാല്പതിനായിരത്തോളം പേര്‍ ലൈവായി കണ്ടുകൊണ്ടിരുന്നത് ഇപ്പോള്‍ രണ്ടായിരത്തില്‍ താഴെയായി. മറ്റു പ്ലാറ്റ് ഫോമുകളിലും ഇതു തന്നെ അവസ്ഥ.

കോവിഡ് കണക്കു കിട്ടിയാല്‍ ഇപ്പോള്‍ മിക്കവരും ടിവി ഓഫ് ചെയ്യുകയോ, മറ്റ് പരിപാടികളിലേക്കു മാറിപ്പോകുകയോ ചെയ്യുന്നു. പിന്നെ തിരിച്ചുവരുന്നത് അവസാനത്തെ 10 മിനിറ്റാണ്.

ഇതിനിടയില്‍ എന്താണു സംഭവിക്കുന്നത്?

സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങള്‍ പെരുപ്പിച്ചു കാട്ടുക. രാഷ്ട്രീയപ്രചാരണം നടത്തുക, രാഷ്ട്രീയ എതിരാളികളെ നിര്‍ദയം പിച്ചിച്ചീന്തുക.

രണ്ടു് മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വശങ്ങളിലുണ്ട്. ഇതുവരെ ആരും വായ് പൊളിച്ചിട്ടില്ല.

അവസാനത്തെ 10 മിനിറ്റാണ് ചോദ്യോത്തരം. മൂന്നോ നാലോ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്കുന്നത്. പാര്‍ട്ടി പത്രക്കാര്‍ക്കും ശിങ്കിടി പത്രപ്രവര്‍ത്തകര്‍ക്കും മുന്‍ഗണന. അതു നീട്ടിപ്പരത്തി പറഞ്ഞ് 7 മണിയാക്കും.

കേരളം കാതോര്‍ത്തിരിക്കുന്ന വിഷയങ്ങള്‍ ചോദിക്കാന്‍ മറ്റു പത്രക്കാര്‍ക്ക് അവസരമില്ല. ചോദിച്ചാല്‍ ഉത്തരമില്ല. ചിലര്‍ ചോദിച്ചാല്‍ നീണ്ട മൗനത്തിലേക്ക് ആഴ്ന്നിറങ്ങും. ചിലപ്പോള്‍ കോപത്തിന്റെ തീപ്പൊരികള്‍ ചിതറും.

കൃത്യം 7 മണിക്ക് പത്രസമ്മേളനം അവസാനിപ്പിച്ചില്ലേല്‍ സെക്രട്ടേറിയറ്റ് ഇടിഞ്ഞുവീഴുമത്രേ!

വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതില്ലാതെ വരുന്നതുകൊണ്ടാണ് പത്രസമ്മേളനം നനഞ്ഞ പടക്കമായി മാറുന്നത്.

മാധ്യമ ഉപദേശകരും പിആര്‍ ഏജന്‍സികളും തലപുകഞ്ഞ് ആലോചിക്കാന്‍ സമയമായി.

https://www.facebook.com/100004062755104/posts/2208405372638200/?extid=0&d=n

Comments (0)
Add Comment