കർഷക പ്രതിഷേധത്തിനിടെ സിംഘുവില്‍ ഒരു മരണംകൂടി ; മരിച്ചത് എഴുപതുകാരന്‍

Jaihind News Bureau
Thursday, December 17, 2020

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ സിംഘുവില്‍ ഒരു മരണംകൂടി. ശാരീരിക അവശതയെ തുടർന്ന് എഴുപതുകാരന്‍ മരിച്ചു. അതിശൈത്യത്താലാണ് മരണമെന്ന് കർഷകർ പറഞ്ഞു . ഇതോടെ സമരത്തിനിടെയുണ്ടായ കർഷക മരണങ്ങൾ 20 കടന്നു.

കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് സമരവേദിയില്‍ സിഖ് ആത്മീയ ആചാര്യൻ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഹരിയാനയിൽ നിന്നുള്ള സന്ത് ബാബാ റാം സിങ് ആണ് സ്വയം വെടിവച്ച് മരിച്ചത്. കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയാറാകാത്തതിലുള്ള രോഷം പ്രകടിപ്പിക്കാൻ ജീവൻ ബലിയർപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പെഴുതി വെച്ചായിരുന്നു ബാബാ റാം സിങ് ആത്മഹത്യ ചെയ്തത്.

അതേസമയം ആത്മീയ ആചാര്യന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി, മോദിസർക്കാർ ക്രൂരതയുള്ള എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.