പ്രവാസി മടക്കം : രണ്ടാംഘട്ടത്തിലെ ആദ്യ വിമാനത്തില്‍ 181 യാത്രക്കാര്‍; 75 ഗര്‍ഭിണികള്‍, ഭാര്യയുടെ മൃതദേഹം അവസാനമായി കാണാന്‍ വിജയകുമാറും

 

ദുബായ് : പ്രവാസികളുടെ മടക്കയാത്രയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ആദ്യവിമാനം കൊച്ചിയിലേക്ക് പറന്നു. വിമാനത്തിലെ ആകെയുള്ള യാത്രക്കാരില്‍ 75 ഗര്‍ഭിണികള്‍ ഉള്‍പ്പടെ, 181 യാത്രക്കാരാണുള്ളത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എ എക്‌സ് 434 എന്ന വിമാനമാണ്, ദുബായ് രാജ്യാന്തര വിമാനത്താവളം, ടെര്‍മിനല്‍ 2ല്‍ നിന്ന് കൊച്ചിയിലേയ്ക്ക് പറന്നത്. പ്രവാസി മടക്ക യാത്രയുടെ രണ്ടാഘട്ടത്തിലെ ഈ ആദ്യ വിമാനത്തിലെ 75 പേരും ഗര്‍ഭിണികളായിരുന്നു. ഇവര്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായം ഉറപ്പാക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരുന്നു. കൂടാതെ, രോഗികള്‍, വയോജനങ്ങള്‍, ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ തുടങ്ങി, 181 പേര്‍, യാത്ര ചെയ്തു. ഇതിനിടെ, ഭാര്യ മരിച്ചിട്ടും നാട്ടിലേയ്ക്ക് പോകാനാകാതെ ദിവസങ്ങളോളം കുടുങ്ങിയ, പാലക്കാട് സ്വദേശി വിജയകുമാര്‍ ഈ വിമാനത്തില്‍ പറന്നു. യാത്ര ചെയ്യാന്‍ സാധിച്ചതില്‍ എല്ലാവര്‍ക്കും അദേഹം നന്ദി രേഖപ്പെടുത്തി. സാമൂഹിക പ്രവര്‍ത്തകനും ഇന്‍കാസ് നേതാവുമായ അഡ്വ.ടി.കെ.ഹാഷികാണ് , വിജയകുമാറിന് വിമാന ടിക്കറ്റ് സമ്മാനിച്ചത്.

അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് രണ്ടാംഘട്ടത്തിലെ, രണ്ടാമത്തെ വിമാനം. അതേസമയം, പ്രവാസി മടക്കയാത്രയില്‍ ആദ്യഘട്ടത്തിലെ സര്‍വീസുകള്‍ വിജയകരമാണെന്ന് , ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഓഫിസ് അവകാശപ്പെട്ടു. ആകെ 11 വിമാനങ്ങളിലായി 2,079 പേര്‍ ഇന്ത്യയിലെത്തി. ദുരിതത്തിലായ 760 തൊഴിലാളികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 398 പേര്‍, 190 ഗര്‍ഭിണികള്‍, 126 പ്രായമായവര്‍ , 167 മറ്റു വിഭാഗക്കാര്‍ എന്നിവരും ആദ്യഘട്ടത്തില്‍ മടങ്ങിയെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, അര്‍ഹത ഇല്ലാത്തവര്‍ ആദ്യഘട്ടത്തില്‍ വിമാനം കയറി പോയത് , വലിയ വിവാദമായിരുന്നു.

Comments (0)
Add Comment