കേരളത്തില്‍ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് 23ന്

Jaihind Webdesk
Sunday, March 10, 2019

ന്യൂഡല്‍ഹി: 17ാം ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മെയ് 23ന്. ഒറ്റഘട്ടമായാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്.  ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു.  കേരളത്തില്‍ മാര്‍ച്ച് 28ാം തീയതി വിജ്ഞാപനം ഇറങ്ങും. നാലാം തീയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. എട്ടാംതീയതിയാണ് പിന്‍വലിക്കാനുള്ള അവസാന തീയതി.

ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒന്നാംഘട്ടം: ഏപ്രില്‍ 11ന് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 23ന്.
രണ്ടാംഘട്ടം: ഏപ്രില്‍ 18ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23ന്
മൂന്നാംഘട്ടം: ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23ന്
നാലാംഘട്ടം: ഏപ്രില്‍ 29ന് തെരഞ്ഞെടുപ്പ്,  വോട്ടെണ്ണല്‍ മെയ് 23ന്
അഞ്ചാംഘട്ടം: മെയ് ആറിന് തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് 23ന്
ആറാഘട്ടം: മെയ് 12ന് തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് 23ന്
ഏഴാംഘട്ടം: മെയ് 19ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 23ന്.

തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ഇക്കുറി പത്തുലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വിവി പാറ്റുകള്‍ ഉപയോഗിക്കും. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉള്‍പ്പെടുത്തും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം. സമുഹമാധ്യമങ്ങളിലെ പരസ്യച്ചെലവ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം പെരുമാറ്റച്ചട്ടത്തിന് വിധേയമാണ്. സോഷ്യ

പരീക്ഷാക്കാലം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ആകെ തൊണ്ണൂറുകോടി വോട്ടര്‍മാരാണുള്ളത്. 8.4കോടി പുതിയ വോട്ടര്‍മാരുണ്ട്. പതിനെട്ടിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 1.5കോടിയാണ്. പുതിയ വോട്ടര്‍മാരാകാന്‍ ടോള്‍ഫ്രീ നമ്പറായ 1950 എന്ന നമ്പരില്‍ വിളിക്കാം. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.

ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കണം. ഇവര്‍ കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രപരസ്യം നല്‍കണം.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം,ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചിരുന്നത്. മെയ് 12ഓടെ വോട്ടെടുപ്പുകള്‍ പൂര്‍ത്തിയാക്കി മെയ് 16ന് ഫലം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ രണ്ടിന് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. അതിനനുസരിച്ചുള്ള പട്ടികയാകും തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുക. കഴിഞ്ഞ തെരഞ്ഞടുപ്പിനെക്കാള്‍ അഞ്ച് ദിവസം വൈകിയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള പക്രിയയില്‍ സജീവമാണ്.