തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് ഉമ തോമസ് : ആവേശോജ്ജ്വല സ്വീകരണം

Jaihind Webdesk
Sunday, May 22, 2022

മൺപാത്ര നിർമ്മാണ സമുദായം നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. സമുദായത്തെ സംവരണ വിഭാഗത്തിൽപ്പെടുത്തി ഒരു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഇടപടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു. കേരളാ വേളാർ സർവ്വീസ് സൊസൈറ്റിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പി.ടി മൺപാത്ര സമുദായത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ആയി ശ്രമിച്ചിരുന്നത് തനിക്ക് നേരിട്ട് അറിയാമെന്നും നിയമസഭയിൽ എത്തിയാൽ അതിന് ഒരു തുടർച്ച നൽ കുമെന്നും ഉമ അവർക്ക് ഉറപ്പ് നൽകി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സംഘടനയുടെ ഭാരവാഹികൾക്ക് ആശംസകൾ നേർന്നാണ് ഉമ മടങ്ങിയത്.

ഉമ തോമസിന്‍റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത് നിയോജക മണ്ഡലത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു കൊണ്ടാണ്.ഞായറാഴ്ച കുർബാനകൾക്ക് ശേഷം വിശ്വാസികളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു. വലിയ സ്വീകാര്യതയാണ് വിശ്വാസികളിൽ നിന്ന് ഉമക്ക് ലഭിച്ചത്. ഓരോ പള്ളികളിലെയും ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ തിരക്കിട്ട ഓട്ടമായിരുന്നു സ്ഥാനാർത്ഥിക്ക് വേണ്ടി വന്നത് . ശാന്തിനഗർ സെന്‍റ്.സെബാസ്റ്റ്യൻ ചർച്ച്, കൊറ്റങ്കാവ് സെന്‍റ്.സെബാസ്റ്റ്യൻ ചർച്ച് , പാലാരിവട്ടം സെന്‍റ് മാർട്ടിൻ ചർച്ച്, ശാലോം മാർത്തോമാ ചർച്ച്, നിലംപതനിമുകൾ യാക്കോബായ ചർച്ച, തെങ്ങോട് പള്ളി, കാക്കനാട് സെന്‍റ്  ഫ്രാൻസിസ് അസിസി ചർച്ച്, ചിറ്റേത്തുകര സിഎസ്ഐ അസെൻഷൻ, എന്നീ ദേവാലയങ്ങളിലാണ് സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചത്. ചിറ്റേത്തുകര അസെൻഷൻ പള്ളിയിലെത്തിയ ഉമ തോമസിനെ പള്ളിയിരിക്കുന്ന ബൂത്ത് നിവാസിയും പള്ളിയിലെ മുൻ വശത്തെ താമസക്കാരിയുമായ എഴുപത് വയസ് പിന്നിട്ട ആയിഷത്താ ത്രിവർണ്ണ നിറത്തിലുള്ള ഷാൾ സമ്മാനിച്ച് സ്വീകരിച്ചത് എല്ലാരിലും ആവേശം പകർന്നു.കുട്ടികളായ ഐനാഫർഹത്ത്, ഫാത്തിമയും സ്ഥാനാർത്ഥിക്കൊപ്പം വോട്ട് പിടുത്തത്തിന് കൂടെ കൂടി.

ദേവാലയങ്ങളിൽ വിശ്വാസികൾക്കൊപ്പം ഏറെനേരം ചിലവഴിച്ചാണ് ഉമ തോമസ് മടങ്ങിയത്. പി. ടി തോമസിന് തൃക്കാക്കര നൽകിയ സ്നേഹവായ്പുകൾ ഉമ തോമസിനും ലഭിക്കുന്നുണ്ടെന്നത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രകടമാണ്.

ഉമ തോമസിന്‍റെ നോർത്ത് മണ്ഡല പര്യടനം  ബെന്നി ബഹനാൻ എംപി   ഉദ്ഘാടനം ചെയ്തു. പി ടി യുടെ നിലപാടുകൾക്കും, വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹവായ്പുകളായിരിക്കും ഉമക്ക് ലഭിക്കുന്ന വോട്ടുകളെന്ന് ബെന്നി ബഹനാൻ പറഞ്ഞു. മുണ്ടംപാലത്ത് നിന്ന് ആരംഭിച്ച പര്യടനം എൻജിഒ ക്വാർട്ടേഴ്സ്, എ കോളനി, മനയ്ക്കകടവ്, അത്താണി, ആലപ്പാട് നഗർ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച പര്യടനം രാത്രി വൈകി ഒലിമുകൾ ജംഗ്ഷനിൽ സമാപിച്ചു. വളരെ ആവേശോജ്വലമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ കാത്തിരുന്നത്. നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി പര്യടനം മുന്നോട്ടുനീങ്ങിയത്.

ആവേശം പകർന്ന് പ്രമുഖ നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കൊപ്പം പങ്കുചേർന്നു. രാവിലെ പല പ്രദേശങ്ങളിലും മഴ തോരാതെ തുടർന്നത് പ്രചാരണത്തെ ബാധിച്ചെങ്കിലും പര്യടനത്തിനിടയിൽ മഴ തടസ്സമായില്ല. അൻവർ സാദത്ത്എംഎല്‍എ, മുൻ മന്ത്രി നാലകത്ത് സൂപ്പി ,ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് അലക്സ് തുടങ്ങിയവർ പങ്കെടുത്തു..