സ്വർണക്കടത്ത് : എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത് തുടരുന്നു; അറസ്റ്റ് ഇന്നുണ്ടായേക്കും

Jaihind News Bureau
Wednesday, October 28, 2020

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. തിരുവനന്തപുരത്ത് വച്ച് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വൈകിട്ട് മൂന്നേകാലോടെ എം.ശിവശങ്കരനെ കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസിലെത്തിച്ചു. 4 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ശിവശങ്കറെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെൻറ് ജോയിൻറ്‌ ഡയറക്ടർ ഗണേഷ് കുമാർ, സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ എന്നിവർ കൊച്ചിയിലെത്തി. ഇഡി, പ്രോസക്യൂട്ടറെ വിളിച്ചു വരുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിൽ നിന്ന് മടങ്ങി

രാവിലെ പത്തരയോടെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ED നടത്തിയ ചടുല നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. കോടതി വിധി പുറത്ത് വന്ന് – നിമിഷങ്ങൾക്കുള്ളിൽ തിരുവനന്തപുരത്ത് ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശിവശങ്കറിനെ ED കസ്റ്റഡിയിലെടുത്തു. എഴുതി നൽകിയ അപേക്ഷ പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിലേക്ക് വരുന്ന വഴി ചേർത്തലയിലെ ഹോട്ടലിൽ അൽപനേരം വിശ്രമിച്ചു. ഇതിനിടെ വാഹനവും മാറ്റി. സ്വർണ്ണക്കടത്ത് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർത്തലയിൽ നിന്ന് ഇഡി ഉദ്യോഗസ്ഥരോടൊപ്പം ശിവശങ്കരനെ അനുഗമിച്ചു. ഇതിനിടെ ഇ.ഡി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. മൂന്നേകാലോടെ ശിവശങ്കരനുമായുള്ള വാഹനം ഇ ഡി ഓഫീസിലെത്തി. ഇവരോടൊപ്പം കസ്റ്റംസ് സൂപ്രണ്ട് വിവേക് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ഇ ഡി യുടെ ഓഫീസിലെത്തിയിരുന്നു. 4 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ED അസി. ഡയറക്ടർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

മുമ്പ് ED ഉൾപ്പടെ വിവിധ അന്വേഷണ സംഘം 12 തവണ നടത്തിയ ചോദ്യം ചെയ്യലിൽനിന്നും വ്യത്യസ്തമായി കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യലിൽ ശിവശങ്കരൻ കൂടുതൽ കാര്യങ്ങൾ വെട്ടിപ്പെടുത്തേണ്ടി വരും. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനോട് കൂടുതൽ സമയം നിസഹകരിക്കാൻ ശിവശങ്കരന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാളെ രാവിലെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് ED യുടെ അടുത്ത നീക്കം. പിന്നാലെ കസ്റ്റംസും കസ്റ്റഡിയിൽ വാങ്ങി – ചോദ്യം ചെയ്യും. എന്തായാലും ശിവശങ്കരൻ്റെ അറസ്റ്റ് ഉണ്ടായാൽ അത് മുഖ്യമന്ത്രിയേയും cpm നേയും – ഇടത് മുന്നണിയേയും കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലാക്കും.