ഇ-ഗ്രാന്‍റ്സ് സർക്കാരിന്‍റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്‌

തിരുവനന്തപുരം: ഇ-ഗ്രാന്‍റ് മുടങ്ങിയത് മൂലം വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കത്ത് നല്‍കി. ദളിത് ആദിവാസി ഉൾപ്പെടെ പിന്നാക്ക വിഭാത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഇ-ഗ്രാന്‍റിന്‍റെയും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് കത്ത് നൽകി.

ഇ-ഗ്രാന്‍റ്സ് സർക്കാരിന്‍റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്. ഇത് പിൻവലിച്ച് വിദ്യാർത്ഥികളെ ആശ്രിതരാക്കാൻ ഒരുങ്ങുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ഇ-ഗ്രാന്‍റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻ ഫീസ്, വിദ്യാർത്ഥികൾക്ക് നൽകേണ്ട അലവൻസുകൾ, പരീക്ഷാ ഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്നു. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനവും നിലവിലില്ലെന്നും അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കെഎസ്‌യു ശക്തമായ സമരങ്ങൾക്ക് തുടക്കം കുറിക്കും. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അലോഷ്യസ് സേവ്യർ അറിയിച്ചു.

Comments (0)
Add Comment