മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദിന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ ഫെല്ലോഷിപ്പ് വിതരണം ചെയ്തു. രണ്ടാം മോദി സർക്കാർ കൊണ്ട് വരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൻമേൽ എം.എസ്.എഫ് ദേശീയ കമ്മിറ്റി നടത്തിയ സെമിനാറിനോട് അനുബന്ധിച്ചായിരുന്നു ഫെല്ലോഷിപ്പ് വിതരണം. വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയിൽ ഏതെങ്കിലും ഒരു ഭാഷയോ സംസ്‌കാരമൊ അടിച്ചേൽപ്പിക്കാൻ ഒരു ഭരണാധികാരിക്കും സാധിക്കില്ലെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി റിസർച്ച് വിഭാഗം മേധാവി പ്രൊഫസർ രാജീവ് ഗൗഡ എം.പി പറഞ്ഞു.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍വെച്ച് നടന്ന ചടങ്ങില്‍ നാനൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഫെല്ലോഷിപ്പ് വിതരണം ചെയ്തത്. രാജ്യത്തെ വിവിധ സർവകലാശാലകളിലെ രണ്ടായിരത്തോളം അപേക്ഷകരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഇ അഹമ്മദ് ഹയര്‍ എജ്യുക്കേഷന്‍ ഫെല്ലോഷിപ്പ് നല്‍കിയത്. സോഷ്യല്‍ വര്‍ക്ക്, നിയമം, വിദ്യാഭ്യാസം, ജേർണലിസം എന്നീ വിഭാഗങ്ങളില്‍ നിന്നാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയോ സംസ്കാരമോ അടിച്ചേല്‍പ്പിക്കാന്‍ ഒരു ഭരണാധികാരിക്കും സാധിക്കില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി റിസർച്ച് വിഭാഗം മേധാവി പ്രൊഫ. രാജീവ് ഗൌഡ എം.പി പറഞ്ഞു.
ചടങ്ങില്‍ പലസ്തീന്‍ അംബാസഡർ അദ്നാന്‍ അബു അല്‍ ഹൈജ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഫെല്ലോഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഇഗ്നോ മുന്‍ പി.വി.സി ബഷീർ അഹമ്മദ് ഖാന്‍, മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ വി.പി അബ്ദുള്‍ വഹാബ് എം.പി, നവാസ് കനി എന്നിവര്‍ ഫെല്ലോഷിപ്പ് വിതരണം നിർവഹിച്ചു.