മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കരുത്; മുകേഷിനും ഇ.പി. ജയരാജനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെയും കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം

 

തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ എം. മുകേഷിനും എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ ശൈലിയേയും അസഹിഷ്ണുതയേയും സർക്കാരിന്‍റെ പ്രവർത്തനത്തെയും അംഗങ്ങൾ തുറന്നു വിമർശിച്ചു. ക്ഷേമപെൻഷൻ മുടങ്ങിയത് തിരിച്ചടിയായി എന്നും ജില്ലാ സെക്രട്ടേറിയറ്റ്. ധനകാര്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ക്ഷേമപെൻഷൻ മുടങ്ങിയത് ഉൾപ്പെടെയുള്ള സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കെതിരെ വിമർശനം ഉയർന്നത്.

ഭക്ഷ്യവകുപ്പ് കാര്യക്ഷമമല്ലെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. നവകേരള സദസിൽ പ്രതിഷേധക്കാരെ മർദ്ദിച്ചതിനെതിരെയും വിമർശനം ഉയർന്നു. ഇ.പി. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുകയോ പാർട്ടി നിയന്ത്രിക്കുകയോ വേണമെന്ന് സെക്രട്ടേറിയറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രകാശ് ജാവദേക്കർ ജയരാജൻ കുട്ടിക്കാഴ്ചയ്ക്കെതിരെ നിശിത വിമർശനങ്ങൾ ഉയർന്നു. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന എം. മുകേഷ് എംഎൽഎയ്ക്കെതിരെയും കനത്ത വിമർശനം ജില്ല സെക്രട്ടേറിയറ്റിൽ ഉയർന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ പാർട്ടി നിർദ്ദേശങ്ങൾ അനുസരിച്ച് എം. മുകേഷ് പ്രവർത്തിച്ചില്ലെന്നായിരുന്നു വിമർശനം. സിപിഐക്കെതിരെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തകർ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തൽ.

Comments (0)
Add Comment