‘ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുത്’, സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.ഡി. സതീശന്‍റെ കത്ത്

 

തിരുവനന്തപുരം: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കത്തിന്‍റെ പൂര്‍ണരൂപം:

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന വേളയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്‍ മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വര്‍ഷം 90000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്പോട്ട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേര്‍ക്ക് ദശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു.

ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്‍റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു.

ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കേണ്ട ചുമതലയില്‍ നിന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. ശബരിമല തീര്‍ഥാടനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കരുത്. ഈ സാഹചര്യത്തില്‍ സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നല്‍കുന്നതിനുള്ള ക്രമീകരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.

Comments (0)
Add Comment