മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യക്ക് കൊവിഡ് പരിശോധന നിര്‍ദേശിച്ചു; സ്രവ പരിശോധനാ മേധാവിയെ സ്ഥലംമാറ്റി, പ്രതികാര നടപടി

Jaihind News Bureau
Wednesday, June 17, 2020

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിന്‍റെ ഭാര്യക്ക് ഇഷ്ടക്കേട് തോന്നിയ ഡോക്ടറെ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്ഥലംമാറ്റി. കാെവിഡ് സ്രവ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ഡോ. ചിത്രയെയാണ് നേമം ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ദിനേശന്‍ പുത്തലത്തിന്‍റെ ഭാര്യ ഡോ. യമുന ജനറല്‍ ആശുപത്രിയിലെ തന്നെ ഡോക്ടറാണ്. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ക്വാറന്‍റൈനില്‍ പോകുന്ന തനിക്ക് ആന്‍റി ബോഡി ടെസ്റ്റ് നടത്തണമെന്ന് മൈക്രോബയോളജിസ്റ്റായ ഡോ. ചിത്രയോട് ഇവര്‍  ആവശ്യപ്പെട്ടു. എന്നാല്‍ പനി ഉള്‍പ്പെടെയുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആന്റി ബോഡി ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണമെന്നും ഡോ.ചിത്ര അറിയിച്ചു.  ആന്റി ബോഡി ടെസ്റ്റ് തന്നെ നടത്തിയാല്‍ മതിയെന്നായിരുന്നു ഡോ.യമുനയുടെ നിലപാട്. ഇത് പ്രോട്ടോക്കോളിനെതിരാണെന്ന് പറഞ്ഞ് ഡോ.ചിത്ര ഡോ.യമുനയെ തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം

അതേസമയം നിര്‍ണായക വേളയില്‍ ജനറല്‍ ആശുപത്രിയിലെ ഏക മൈക്രോബയോളജിസ്റ്റായ ഡോ. ചിത്രയെ സ്ഥലംമാറ്റിയ നടപടിക്കെതിരെ കെജിഎംഒ  രംഗത്തെത്തി. സ്ഥലംമാറ്റം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്ന് കെജിഎംഒ ജില്ലാ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. കൊവിഡ് കാലത്തെ നടപടിയില്‍ മറ്റ് ഡോക്ടര്‍മാരും പ്രതിഷേധത്തിലാണ്.