സിദ്ധാർത്ഥിനെപ്പോലെ ധീരനായ ഒരു വ്യക്തി ആത്മഹത്യ ചെയ്യില്ല, കത്തില്‍ ദുരൂഹത ; വ്യവസായിയുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് ഡി. കെ. ശിവകുമാർ

Jaihind Webdesk
Tuesday, July 30, 2019

കഫേ കോഫി ഡേ ഡയറി ഉടമസ്ഥൻ വി.ജി സിദ്ധാർഥിന്‍റെ തിരോധാനത്തിൽ ദുരൂഹതയേറുന്നു. ജൂലൈ 27ന് കോഫിഡേ ജീവനക്കാർക്ക് എഴുതിയെന്ന് പറയുന്ന കത്തിനെ ചുറ്റിപ്പറ്റിയാണ് വിവാദം പുകയുന്നത്. ജൂലൈ 27ന് കഫേ കോഫിഡേ ജീവനക്കാർക്ക് കത്ത് എഴുതിയെന്നും അന്ന് തന്നെയായിരുന്നു സിദ്ധാർത്ഥിന്‍റെ തിരോധാനം ഉണ്ടായതും എന്നാണ് വാർത്ത. എന്നാൽ ജൂലൈ 28ന് സിദ്ധാർഥ് തന്നെ നേരിട്ട് വിളിച്ചുവെന്നും, ഒന്നു കാണാൻ പറ്റുമോയെന്ന് ചോദിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറയുന്നു.

വി.ജി സിദ്ധാര്‍ത്ഥ് ഇത്തരമൊരു കത്ത് എഴുതിയെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ പ്രചരിക്കുന്ന കത്തില്‍ ജൂലൈ 27 എന്ന തീയതിയാണുള്ളത്. ജൂലൈ 28ന് അദ്ദേഹം എന്നെ വിളിച്ച് നേരിട്ട് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ധീരനായ ഒരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായെന്നുമാണ് സിദ്ധാര്‍ത്ഥ് എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നത്.

കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ. സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.