ഡി.കെ. ശിവകുമാറിന് ജാമ്യം

Jaihind News Bureau
Wednesday, October 23, 2019

കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25 ലക്ഷം രൂപയുടെ ജാമ്യത്തിലുമാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിക്കല്‍ ഉള്‍പ്പെടെ കടുത്ത നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

ഡി കെ ശിവകുമാറിനെ സോണിയാഗാന്ധി തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അംബികാ സോണിയ്‌ക്കൊപ്പമാണ് ബുധനാഴ്ച രാവിലെ ഡി കെ ശിവകുമാറിനെ കാണാന്‍ സോണിയ തിഹാര്‍ ജയിലിലെത്തിയത്. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു.

സെപ്റ്റംബറിലാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനല്‍കിയതായും സുരേഷ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയില്‍ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്നും സോണിയ പറഞ്ഞതായി സുരേഷ് അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചത് ശിവകുമാറായിരുന്നു.