ദിലീപിന് മുന്‍കൂർ ജാമ്യം: വധഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി; പ്രോസിക്യൂഷന്‍ സുപ്രീം കോടതിയിലേക്ക്

Jaihind Webdesk
Monday, February 7, 2022

കൊച്ചി : നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർക്ക്  മുൻകൂർ ജാമ്യം. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് പി.ഗോപിനാഥ് വിധി പറഞ്ഞത്.

കർശന ഉപാധികളോടെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണ്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്‍റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ദിലീപ് ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.