സർക്കാരും ദിലീപും തമ്മില്‍ അവിശുദ്ധബന്ധം; കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടല്‍ : അതിജീവിത ഹൈക്കോടതിയില്‍

Jaihind Webdesk
Monday, May 23, 2022

Dileep-High-Court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത ഹൈക്കോടതിയില്‍. കേസിലെ തുടരന്വേഷണം അട്ടിമറിക്കാന്‍  സർക്കാരും വിചാരണ കോടതി ജഡ്ജിയും ഇടപെടുന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും വിചാരണ കോടതി ജഡ്ജിയുടെ ഇടപെടല്‍ സംശയകരമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കരുതെന്നും കൃത്യമായ അന്വേഷണം നടത്തി മാത്രമേ റിപ്പോര്‍ട്ട് നല്‍കാവൂ എന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്‍റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമുണ്ടായി. എന്നാല്‍ ദിലീപിന്‍റെ അഭിഭാഷകരെ അടക്കം ചോദ്യംചെയ്യേണ്ട ഘട്ടമെത്തിയപ്പോള്‍ ഉന്നതതല ഇടപെടലുണ്ടായി. ഇതുവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അഭിഭാഷകരെ ചോദ്യംചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണ്.

കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധബന്ധമാണുള്ളത്. മുഴുവന്‍ തെളിവുകളിലേക്കും അന്വേഷണം നടത്താതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദമുണ്ട്. ആരോപണവിധേയരായ ദിലീപിന്റെ അഭിഭാഷകര്‍ക്ക് സര്‍ക്കാരുമായി അടുത്തബന്ധമാണുള്ളത്. പാതിവെന്ത കുറ്റപത്രം നല്‍കുന്നതിനെതിരേ കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകണം. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത് വേദനാജനകമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വിചാരണ കോടതി ജഡ്ജി അന്വേഷണത്തെ തടസപ്പെടുത്തി പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയിട്ടും അത് മറച്ചുവെച്ചു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ജഡ്ജി അതില്‍ നടപടിയെടുത്തില്ലെന്നും നടി ആരോപിക്കുന്നു. അതിനാല്‍ വേഗത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുത്. ഇനിയും നിരവധി തെളിവുകള്‍ പരിശോധിക്കാനുണ്ട്. അതെല്ലാം പൂര്‍ത്തീകരിച്ച് കൃത്യമായ അന്വേഷണം നടത്തണം. അതിനുശേഷം മാത്രമേ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 31-നകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനിടെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടായെന്ന് ആരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.